ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘തമിഴ് തായ് വാഴ്‌ത്ത്’ ആലപിക്കുന്നത് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും പ്രമേയത്തെ പിന്തുണച്ചു. ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയഗാനത്തിന് മുമ്പായി വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശങ്ങള്‍ നിലനില്‍ക്കവെയാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം.
നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം. തമിഴ് എന്നത് വെറുമൊരു ഭാഷ മാത്രമല്ലെന്നും അതൊരു സംസ്കാരവും നാഗരികതയും ചിന്തയും സ്നേഹവുമാണെന്നും തമിഴ് എന്നാൽ അതിഥി സത്കാരമാണെന്നും ചുരുക്കത്തിൽ പറഞ്ഞാൽ തമിഴ് എന്നാൽ ഗെത്താണെന്നും പവറാണെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് സഭയിൽ വ്യക്തമാക്കി.
പ്രമേയം പാസായതോടെ ഇനിമുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സർക്കാർ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളിലും തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും.
1891ല്‍ മനോന്മണീയം സുന്ദരനാർ രചിച്ച ‘മനോന്മണീയം’ എന്ന പ്രശസ്ത നാടകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള വരികളാണ് പ്രാർത്ഥനാഗാനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 1970ൽ ഒരു സർക്കാർ ഉത്തരവിലൂടെ ഔദ്യോഗിക പരിപാടികൾക്കായി തമിഴ് തായ് വാഴ്‌ത്ത് എങ്ങനെയാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം സഭയെ ഓർമിപ്പിച്ചു. പിന്നീട് 2021 ഡിസംബർ 12 മുതൽ ഇതിന് സംസ്ഥാന ഗാനമെന്ന ഔദ്യോഗിക അംഗീകാരം ലഭിച്ച കാര്യവും ഭാരതത്തിന്റെ ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുന്നതാണ് തമിഴ് തായ് വാഴ്‌ത്തെന്നും അത് തമിഴ് ജനതയുടെ അടയാളമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
















