കോഴിക്കോട്: കേരളത്തിലെ പല സ്വാശ്രയ മെഡിക്കൽ കോളേജുകളും ഇന്‍റേൺഷിപ്പ് കാലയളവ് കൂടി ഉൾപ്പെടുത്തി അഞ്ച് വർഷത്തേക്കുള്ള ഫീസ് വിദ്യാർഥികളിൽ നിന്ന് ഈടാക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. മാനേജ്മെന്റ് ക്വാട്ടയിൽ പഠിക്കുന്ന ഒരു വിദ്യാർഥിയിൽ നിന്ന് ശരാശരി വർഷം ഒൻപത് ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ നിര്‍ബന്ധം ചെലുത്തുന്നതായും പരാതിയുണ്ട്. പുതിയ അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നതിനിടയിലാണ് ഫീസ് സംബന്ധിച്ച ഈ അനിശ്ചിതത്വം തുടരുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാർഥികളിൽ നിന്നും അഞ്ചുവർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നതോടെയാണ് അക്കാദമിക് പഠനകാലമായ നാലര വർഷത്തേക്ക് മാത്രമേ ഫീസ് ഈടാക്കാവൂ എന്ന് എൻഎംസി നിർദേശം നൽകിയത്. മുൻ വർഷങ്ങളിൽ അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചുനൽകണമെന്നും നിർദേശത്തിലുണ്ടായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരും നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
മുൻ വർഷങ്ങളിൽ അധികമായി ഈടാക്കിയ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചുനൽകണമെന്ന എൻഎംസി നിർദേശത്തിനെതിരെ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്ന് സ്റ്റേയും നേടിയിട്ടുണ്ട്. ഇതാണ് രക്ഷിതാക്കളെ വെട്ടിലാക്കുന്നത്. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് നിർണയിക്കുന്ന റെഗുലേറ്ററി കമ്മിറ്റി ഇതുവരെ പുനഃസംഘടിപ്പിക്കാത്തതാണ് പുതിയ ഫീസ് ഘടന നിശ്ചയിക്കുന്നതിന് തടസ്സമായിരിക്കുന്നത്.
റെഗുലേറ്ററി കമ്മിറ്റി പുനഃസംഘടിപ്പിച്ച് എൻഎംസി നിർദേശപ്രകാരമുള്ള പുതിയ ഫീസ് ഘടന അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ട് കുറച്ച് നാളുകളായി.
















