കൊല്ലം ; നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയ്‌ക്കൊപ്പം സഹോദരനായി താൻ ഒപ്പമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്ന് സുരേഷ് ഗോപി ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയ്‌ക്ക് ഉറപ്പുനൽകി.
ആ അമ്മയുടെ സങ്കടം സ്വന്തം സങ്കടമാണ്. തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ അനുവദിക്കില്ല. സർവ്വ സന്നാഹങ്ങളും കടലമ്മയുടെ മാറിൽ ഇപ്പോൾ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
“എന്റെ മകനെ കണ്ടെത്താൻ സാർ എന്നെ സ്വന്തം പെങ്ങളായി കരുതി ഒപ്പമുണ്ടാകണം…” — നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണ എന്ന പ്രിയപ്പെട്ട മകനെ ഓർത്ത്, ആ അമ്മ നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് വിളിച്ചപ്പോള്‍, ആ വാക്കുകൾ എന്നെ വല്ലാതെ പിടിച്ചുലച്ചു. ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു സഹോദരനായി ഞാൻ ആ അമ്മയ്‌ക്ക് കൊടുത്ത വാക്കാണിത്;
എന്റെ സ്വന്തം പെങ്ങളായി കരുതിയിരിക്കുന്നു ഈ ചേട്ടൻ, നിങ്ങളുടെ കൂടെത്തന്നെ കാണും! ആ മകനെ തിരികെ കൊണ്ടരാൻ ഏതറ്റം വരെയും ഞാൻ പോകും.
കടലിൽ മീൻപിടുത്ത തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ തിരമാലകളിൽ പെട്ട് മറിഞ്ഞാണ് ഈ ദാരുണമായ അപകടം സംഭവിക്കുന്നത്. ആ അവിശ്വസനീയമായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ആ കുടുംബം ഇനിയും മോചിതരായിട്ടില്ല. അന്ന് മുതൽ ഉറക്കമില്ലാത്ത രാപ്പകലുകൾ…
ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ഓരോ നിമിഷവും ഞാൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്. തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ ഞാൻ അനുവദിക്കില്ല. സർവ്വ സന്നാഹങ്ങളും കടലമ്മയുടെ മാറിൽ ഇപ്പോൾ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
നാവികസേനയുടെ മുങ്ങൽ വിദഗ്‌ദ്ധർ അടങ്ങിയ കപ്പൽ ഇപ്പോള്‍ വീണ്ടും കടലിൽ അടിയന്തര തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ ആകാശമാർഗ്ഗേണ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ നിർണ്ണായക ദൗത്യത്തിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ഓയിലും എടിഎഫും (ATF) ഒപ്പമുണ്ട്;
ആവശ്യമായ ഇന്ധനവും സജ്ജീകരണങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കാൻ അവരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തുണ്ട്. മാത്രമല്ല, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അമൃതപുരിയിൽ കോളേജ് അധികൃതരുടെ സഹകരണത്തോടെ പുതിയ എമർജൻസി ഹെലിപാഡും അടിയന്തരമായി സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
പ്രിയപ്പെട്ടവരെ, ആ അമ്മയുടെ പ്രതീക്ഷയാണ് ഏറ്റവും വലുത്. ഭരണകൂടത്തിന്റെ കരുത്തും നമ്മുടെ കൂട്ടായ പ്രാർത്ഥനയും ഒന്നുചേരുമ്പോൾ ആ കുട്ടി തിരികെ വരുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
ആ അമ്മയുടെ കണ്ണീരൊപ്പാൻ അവസാന ശ്വാസം വരെ ഞാൻ ഒപ്പമുണ്ടാകും.
പ്രതീക്ഷ കൈവിടില്ല… നമ്മൾ പോരാടും
















