
കൊച്ചി : കേരള പോലീസ് തിരച്ചില്‍ ശക്തമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി. കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കില്‍ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭര്‍ത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സര്‍ക്കാരിനെയും കേരള പോലീസിനെയും പരിഹസിച്ചു കൊണ്ടുള്ള അര്‍ജുന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
തന്നെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തീവ്രവാദിയാക്കി മാറ്റി വെടിവെയ്‌ക്കാനൊക്കെയാണ് ഉത്തരവിട്ടത്. കള്ളക്കേസില്‍ ജയിലിലാക്കിയപ്പോള്‍ ജീവിതം താറുമാറായ ആളാണ് ഞാന്‍. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂര്‍ണബോധത്തോടെ തന്നെയാണ് പ്രതികരിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അര്‍ജുന്‍ ആയങ്കി പറഞ്ഞു.
സ്വന്തം മകനെ ഒപ്പം നിര്‍ത്തി ലാളിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെ അവനു ചത്താലും ഭയപ്പാടില്ല. മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന് പറഞ്ഞാണ് അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. തന്നെ കള്ളക്കേസില്‍ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അര്‍ജുന്‍ ആയങ്കി ആവശ്യപ്പെടുന്നു.
ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വെച്ചാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. അഖിലിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അര്‍ജുന്‍ ആയങ്കി കാറില്‍ പാലിയേക്കര ടോള്‍ കടക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പോലീസിനെ കബളിപ്പിച്ച് അര്‍ജുന്‍ തൃശൂരില്‍ നിന്നും വണ്ടി മാറിയെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ പോലീസ് പിടികൂടിയിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോതമംഗലം ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുനെ പോലീസ് തിരയുന്നത്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. 21 ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് അര്‍ജുന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.