കൊച്ചി: കണ്ണൂരിൽ പ്രളയജലത്തിൽ അകപ്പെട്ടയാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ജീവൻ വെടിഞ്ഞ രക്ഷാപ്രവർത്തകൻ ആർ. രാജേഷിന്റെ (36) ധീരതയ്‌ക്ക് ബിഗ് സല്യൂട്ടുമായി ഹൈക്കോടതി. രാജേഷ് യഥാർത്ഥ ഹീറോയാണെന്നും അദ്ദേഹത്തിന്റെ ത്യാഗം പരമോന്നതവും സമാനതകളില്ലാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഈ പ്രശംസനീയമായ പരാമർശം.
മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച രാജേഷിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകി സർക്കാർ ഒപ്പം നിൽക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 1-നായിരുന്നു നാടിനെ നൊമ്പരപ്പെടുത്തിയ ആ ദുരന്തം സംഭവിച്ചത്. കണ്ണൂർ പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്‌ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽ കുടുങ്ങിയ കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷപ്പെടുത്തുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്.
തന്റെ ലൈഫ് ജാക്കറ്റ് അഴിച്ചു നൽകി 61-കാരനായ ബെന്നിയുടെ ജീവൻ കാത്ത ശേഷമാണ് രാജേഷ് ദുരന്തത്തിൽപ്പെട്ടത്. തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ റാപ്പലിങ് ഇൻസ്ട്രക്ടറാണ് അന്തരിച്ച ആർ. രാജേഷ്.
















