ചെന്നൈ: വിവാഹമോചന ഹർജി പിൻവലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം. കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു. ലണ്ടനിൽ ആയിരുന്ന സംഗീത ഓൺലൈൻ ആയിട്ടാണ് കോടതിയിൽ ഹാജരായത്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ വിജയ് ഇന്ന് ഹാജരായില്ല.
വിജയ് നിയമസഭയിലായിരുന്നതിനാലും തിരക്കായതിനാലും അടുത്ത മാസത്തേയ്‌ക്ക് ഹർജി പരിഗണിക്കണമെന്ന് വിജയ്‌യുടെ അഭിഭാഷകൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇന്നുതന്നെ കേസ് പരിഗണിക്കണമെന്ന് സംഗീത ആവശ്യപ്പെട്ടു. തുടർന്ന് ഉച്ചയ്‌ക്ക് പരിഗണിച്ചപ്പോഴാണ് വിവാഹമോചന ഹർജിയിൽ നിന്ന് പിൻമാറുന്നതായി സംഗീത അറിയിച്ചത്. തുടർന്ന് കോടതി ഹർജി തീർപ്പാക്കിയെന്നാണ് വിവരം.
ഒരു നടിയുമായി വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യും സംഗീതയും വീണ്ടും ഒന്നിച്ചെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇടപെട്ടാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
















