ന്യൂദൽഹി: വിവാദ നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നത് എൻടിഎയുടെ ഓഫീസിൽ നിന്ന് തന്നെയെന്ന് സിബിഐയുടെ കണ്ടെത്തൽ. മൂന്ന് വിഷയ വിദഗദ്ധരാണ് ചോർച്ചയ്‌ക്ക് പിന്നിൽ. ചെറിയ പേപ്പറുകളിൽ ചോദ്യവും ഉത്തരവും എഴുതിയെടുത്തും ചിലരാകട്ടെ ചോദ്യോത്തരങ്ങൾ ഓർത്തുവച്ച് ജോലികഴിഞ്ഞ് മടങ്ങവെ അവ എഴുതിയെടുത്തും പുറത്തേക്ക് കടത്തി. എൻസിഇആർടി പുസ്‌തകത്തിലെ പ്രസക്ത ഭാഗങ്ങൾ രേഖപ്പെടുത്തിയും ഇവർ ചോദ്യപേപ്പർ കടത്തിയെന്ന് സിബിഐ കണ്ടെത്തി. 94 പേജുകളുള്ള കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച സിബിഐയുടെ കുറ്റപത്രത്തിലാണ് ഇതുള്ളത്. വിദഗ്ദരെ സുരക്ഷ പരിശോധനക്ക് വിധേയമാക്കാതെയാണ് പരീക്ഷ പേപ്പർ തയ്യാറാക്കുന്ന മുറിയിലേക്ക് പ്രവേശിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. എൻടിഎയിൽ സിസിടിവി ലൈവ് ഫീഡ് നിരീക്ഷിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂമും സജ്ജീകരിച്ചിരുന്നില്ല. ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ നൽകിയ റഫ് പേപ്പറിൽ ചോദ്യങ്ങൾ പ്രതികൾ എഴുതി മാറ്റിയെന്നാണ് കണ്ടെത്തൽ.
അതേസമയം നുണപരിശോധനയ്‌ക്ക് തയ്യാറാണെന്ന് വ്യക്തമാക്കുന്ന പ്രതികളുടെ ഹർജിയെ സിബിഐ എതിർത്തു. കുറ്റപത്രം സമർപ്പിച്ചെന്നും ഇനിയൊന്നും കണ്ടെത്താനില്ലെന്നും സിബിഐ ദൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. നുണപരിശോധന,ബ്രെയിൻ മാപ്പിംഗ്,പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയരാകാമെന്ന് കാട്ടി മംഗിലാൽ ബിവാൽ, ദിനേശ് ബിവാൽ, വികാസ് ബിവാൽ എന്നീ പ്രതികളാണ് ഹർജി സമർപ്പിച്ചിരുന്നത്. ഇന്നലെ വാദമുഖങ്ങൾ പൂർത്തിയായതോടെ ഹർജി തിങ്കളാഴ്ച വിധി പറയാനായി മാറ്റി. അതിനിടെ കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇന്നലെ കേസിലെ 13 പ്രതികൾക്കും കൈമാറി.
ചോർത്തിയ ചോദ്യങ്ങളും പ്രത്യേക കോച്ചിങും നൽകുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാല് ലക്ഷം വരെ ഈടാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ എന്നിവയിൽ നിന്ന് ചോർന്ന ചോദ്യങ്ങളുടെ പിഡിഎഫ്, ഇമേജ് ഫയലുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
പരീക്ഷയ്‌ക്ക് ദിവസങ്ങൾക്ക് മുൻപ് ടെലഗ്രാം, വാട്‌സാപ്പ് എന്നിവ വഴിയാണ് ഈ ഫയലുകൾ കൈമാറിയത്. നീറ്റ് 20206 എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനായി ഇടനിലക്കാർ വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു.
ചോർത്തിയ ചോദ്യപേപ്പർ നൽകുന്നതിന് സുരക്ഷയായി വിദ്യാർത്ഥികളുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇടനിലക്കാർ വാങ്ങി വെച്ചിരുന്നു.
















