കൊല്ലം: കൊല്ലത്തിന്റെ ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഒരുകാലത്ത് പുലര്‍ച്ചെയുടെ നിശ്ശബ്ദതയെ ആദ്യം ഭേദിച്ചിരുന്നത് തറികളുടെ താളമായിരുന്നു. മരത്തടികള്‍ പരസ്പരം തട്ടിമുട്ടുന്ന ശബ്ദത്തിനിടയില്‍ നൂലിഴകള്‍ പതിയെ തുണിയായി മാറുന്നു. ആ തറിയുടെ മുന്നിലിരിക്കുന്ന നെയ്‌ത്തുകാരന്റെ കൈകളില്‍ ഒരു മുണ്ടോ സാരിയോ മാത്രമല്ല ജനിക്കുന്നത്; തലമുറകള്‍ കൈമാറിയ ഒരു പാരമ്പര്യവും, മായാതെ കാത്തുസൂക്ഷിക്കപ്പെടുന്ന ഒരു ജീവിതചരിത്രവുമാണ്.
ഗ്രാമങ്ങളെയാകെ ഉണര്‍ത്തിയിരുന്ന ഈ തറിയൊച്ച ഇന്ന് വിരലിലെണ്ണാവുന്ന വീടുകളില്‍ മാത്രമാണ് ശേഷിക്കുന്നത്. കാലത്തിന്റെ കുത്തൊഴുക്കിലും യന്ത്രങ്ങളുടെ വെല്ലുവിളികള്‍ക്കുമുന്നിലും പതറാതെ ഇപ്പോഴും ജീവന്‍ പിടിച്ചുനില്‍ക്കുന്ന ആ ശബ്ദത്തിന്റെ കഥയാണ് കൊല്ലത്തിന്റെ കൈത്തറി വ്യവസായത്തിന് പറയാനുള്ളത്.
ഉപജീവനം മാത്രമല്ല, ഒരു സംസ്‌കാരം
ഒരുകാലത്ത് കൊല്ലത്തിന്റെ ഗ്രാമങ്ങളിലെ പല വീടുകളും തറികളാല്‍ നിറഞ്ഞിരുന്നു. പുരുഷന്മാര്‍ തറിയില്‍ നെയ്തപ്പോള്‍ സ്ത്രീകള്‍ നൂല്‍ ഒരുക്കുകയും കുട്ടികള്‍ ചെറുപണികളില്‍ സഹായിക്കുകയും ചെയ്തു. ആ തൊഴില്‍ ഒരു ഉപജീവനം മാത്രമല്ല, ഒരു സംസ്‌കാരമായിരുന്നു.
എന്നാല്‍ കാലം മാറി. പവര്‍ലൂമുകളും ഫാക്ടറികളും വിപണി കീഴടക്കി. കുറഞ്ഞ വിലയില്‍ യന്ത്രങ്ങള്‍ തുണി നിര്‍മ്മിച്ചപ്പോള്‍ കൈത്തറി പിന്നോട്ട് നീങ്ങി. നെയ്‌ത്തുകാരുടെ മക്കള്‍ വിദ്യാഭ്യാസവും മറ്റ് തൊഴിലുകളും തേടി നഗരങ്ങളിലേക്ക് പോയി. പല വീടുകളിലും തറികള്‍ നിശ്ശബ്ദമായി. ചിലത് പൊടിപിടിച്ച് കിടക്കുന്നു. എങ്കിലും ചില വീടുകളില്‍ ആ ശബ്ദം ഇന്നും നിലച്ചിട്ടില്ല.
തറിക്കുമുന്നില്‍ ഇരിക്കുന്ന പ്രായമായ നെയ്‌ത്തുകാരന് ഓരോ നൂലിഴയും ജീവിതാനുഭവമാണ്. മണിക്കൂറുകളുടെ അധ്വാനത്തിനൊടുവില്‍ ഒരു മുണ്ടോ സാരിയോ പൂ ര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയാണ് ഇന്നും അദ്ദേഹത്തെ തറിയിലേക്ക് തിരികെ വിളിക്കുന്നത്.
താളം നിലയ്‌ക്കുന്ന കൈത്തറി
കൈത്തറി ഇന്ന് ഏറെ വെല്ലുവിളികള്‍ നേരിടുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നു. വരുമാനം കുറയുന്നു. പരിശീലനം നേടിയ യുവാക്കളുടെ എണ്ണം കുറഞ്ഞുവരുന്നു. എന്നിട്ടും കേരളത്തിന്റെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇന്നും ഉണ്ട്. കൈകൊണ്ട് നെയ്ത തുണിയുടെ മൃദുത്വവും ഗുണനിലവാരവും യന്ത്രങ്ങള്‍ക്ക് പൂര്‍ണമായി പകര്‍ത്താനാകില്ല.
സര്‍ക്കാര്‍ റിബേറ്റ് പദ്ധതികളും സഹകരണ സംഘങ്ങളും ഓണ്‍ലൈന്‍ വിപണനവും കൈത്തറിക്ക് പുതിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഈ മേഖലയെ നിലനിര്‍ത്താന്‍ കൂടുതല്‍ വിപണി പിന്തുണയും യുവതലമുറയുടെ പങ്കാളിത്തവും അനിവാര്യമാണ്. കൊല്ലത്തിന്റെ കൈത്തറി ഒരു വ്യവസായത്തിന്റെ കഥയല്ല. അത് ക്ഷമയുടെ, അധ്വാനത്തിന്റെ, പാരമ്പര്യത്തിന്റെ കഥയാണ്. ഓരോ തറിയൊച്ചയും ഒരു ചരിത്രത്തിന്റെ തുടിപ്പാണ്. ആ ശബ്ദം നിലയ്‌ക്കാതിരിക്കാന്‍ നെയ്‌ത്തുകാരെ മാത്രമല്ല, സമൂഹത്തെയാകെ കൂടെ നില്‍ക്കേണ്ടതുണ്ട്.
നൂലില്ലാതെ നിലയ്‌ക്കുന്ന നൂറാണ്ടുകളുടെ പാരമ്പര്യം
നൂലും കൂലിയൂം ഇല്ലാതെ കൈത്തറി മേഖല രൂക്ഷമായ പ്രതിസന്ധിയിലാണ്. അസംസ്‌കൃത വസ്തുവായ നൂല്‍ കിട്ടാനില്ലാതെ കൈത്തറി മേഖല സ്തംഭനത്തിലേക്കു നീങ്ങുകയാണ്. അടിക്കടിയുള്ള നൂല്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയില്ല. ഉദ്പാദനത്തിന് ആവശ്യമായ നൂല്‍ ഹാന്‍ഡ് ലൂം ഡയറക്ടറേറ്റ് ആണ് ‘നൂല്‍ ബാങ്കില്‍’ നിന്നു കൈത്തറി നെയ്‌ത്തു വ്യവസായ സഹകരണ സംഘങ്ങള്‍ക്കു നല്‍കുന്നത്. ഇപ്പോള്‍ ഇത് കൃത്യമായി ലഭിക്കുന്നില്ല. നൂല്‍ കിട്ടാത്തതിനാല്‍ തറികളുടെ താളം നിലച്ചു തുടങ്ങി.
ജോലി ചെയ്താലും കൂലി ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതും തൊഴിലാളികളെ വലയ്‌ക്കുകയാണ്. സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിഫോം, തനത് ഉല്‍പന്നങ്ങള്‍ എന്നിവ ഹാന്‍ടെക്‌സ് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷ അവസരങ്ങളിലെ റിബേറ്റ് ആനുകൂല്യം പിന്നീട് സംഘങ്ങള്‍ക്കു നല്‍കുകയാണു പതിവ്. മുന്‍ വര്‍ഷത്തെ റിബേറ്റ് കുടിശിക ഇനിയും നെയ്‌ത്തുകാര്‍ക്ക് ലഭിക്കാനുണ്ട്. ജില്ലയിലെ പ്രധാന സംഘങ്ങള്‍ക്ക് വലിയ തുകയാണ് കിട്ടാനുള്ളത്.
ജില്ലയില്‍ 38 നെയ്‌ത്ത് ഉല്‍പാദന സഹകരണ സംഘങ്ങളാണുള്ളത്. ഇതില്‍ നെയ്‌ത്തുജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വനിതകളാണ്. ജോലി സ്ഥിരത ഇല്ലാത്തതും കൂലി കുറവും മൂലം പുരുഷന്മാര്‍ പലരും ഈ മേഖല വിട്ടൊഴിയുകയാണ്. മധ്യവയസ്സു പി ന്നിട്ട വളരെ കുറച്ചു പേര്‍ മാത്രമാണു നില്‍ക്കുന്നത്. സ്‌കൂള്‍ യൂണിഫോം നെയ്‌ത്തു മേഖലയ്‌ക്ക് ഉണര്‍വായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലച്ചു. ഹാന്‍ടെക്‌സിന്റെ പ്രീമിയം ഉല്‍പന്നങ്ങള്‍, സംഘങ്ങളുടെയും വ്യക്തികളുടെയും തനത് ഉല്‍പന്നങ്ങളായ ഡബിള്‍ വേഷ്ടി, ഒറ്റമുണ്ട്, കൈലി, ബെഡ്ഷീറ്റ്, തോര്‍ത്ത്, കാവി കൈലി തുടങ്ങിയവയുടെ ഉത്പാദനം നൂല്‍ കൃത്യമായി ലഭിക്കാത്തതിനാല്‍ നിലയ്‌ക്കുന്ന സ്ഥിതിയാണ്.
















