
സുഷമാ സ്വരാജ്, കാലമെത്ര കഴിഞ്ഞാലും മറന്നു പോകാത്ത പേരും മാഞ്ഞു പോകാത്ത രൂപവും. ഏഴ് വർഷമായി, 66 വയസ്സ് പിന്നിട്ടപ്പോൾ ഒരു ആഗസ്ത് 6 ന് ആ ഗംഭീര അന്തരിച്ചിട്ട്, 2019 ആഗസ്ത് 6 ന്. ഇന്ന് ഭാരതത്തിന്റെ ശക്തയായ വിദേശകാര്യ മന്ത്രി ആയിരുന്ന സുഷമാ സ്വരാജിന്റെ ഏഴാം ചരമ വാർഷിക ദിനം…
സുഷമാ സ്വരാജിന്റെ വൈഭവങ്ങളും വിശേഷങ്ങളും വിവരിച്ചാല്‍ തീരില്ല, മതിയാവില്ല. ഇന്നത്തെ സുഷമയെ കണ്ടറിയുമ്പോള്‍ അത്ഭുതപ്പെടുന്നവര്‍ ആദ്യകാലത്തെ സുഷമയുടെ പ്രവര്‍ത്തനങ്ങള്‍കൂടി അറിയുമ്പോള്‍ കൂടുതല്‍ അതിശയിക്കും. സോണിയാ ഗാന്ധിയെ വെല്ലുവിളിക്കുകയും ചെറുക്കുകയും ചെയ്ത സുഷമാ സ്വരാജിന്റെ ആദ്യകാല രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഇന്ദിരാഗാന്ധിയെ ‘വിറപ്പിച്ച’ ചരിത്രമുണ്ട്.
സുഷമ എബിവിപി നേതാവായി പ്രവര്‍ത്തിച്ച് പിന്നീട് സോഷ്യലിസ്റ്റ് സംഘടനകളടെ പ്രവര്‍ത്തനത്തിലും പങ്കാളിയായ കാലം. പ്രധാനമന്ത്രിയായും ഏകാധിപതിയായും ഇന്ദിരാഗാന്ധിയെ അനുഭവിച്ചറിഞ്ഞ സുഷമയ്‌ക്ക് അടിയന്തരാവസ്ഥക്കാലത്തെ ദൗത്യം ആ കിരാതകാലത്തോട് പോരാടിയവര്‍ക്ക് നിയമ സഹായം നല്‍കലായിരുന്നു. സുഷമ അപ്പോഴേക്കും സുപ്രീം കോടതിയില്‍ അഭിഭാഷകയുമായിരുന്നു. 1977 ലെ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ ഇന്ദിാഗാന്ധി തോറ്റു. 1978-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ചിക്മഗലൂരില്‍ ഇന്ദിര മത്സരിച്ചു. സുഷമാ സ്വരാജ് ഇന്ദിരയെ എതിര്‍ക്കാന്‍ കുറച്ച് പ്രവര്‍ത്തകരെ കൂട്ടി ദല്‍ഹിയില്‍നിന്ന് അവിടെയെത്തി. അവിടെ സംഘടനയില്ല, സഹായിക്കാനാളില്ല, അവിടത്തെ ഭാഷയറിയാവുന്നവര്‍പോലുമൊപ്പമില്ല. അപ്പോള്‍ പുതിയൊരുവഴി സ്വയം തെളിച്ചെടുത്തു. ഇന്നാണെങ്കില്‍ അത് സാധിക്കില്ല, രാഷ്‌ട്രീയം അത്രമാത്രം മത്സരവും വൈരവും നിറഞ്ഞതായല്ലോ?
അന്ന് പ്രചാരണ വേദികളില്‍നിന്ന് വേദികളിലേക്ക് അതിവേഗം കുതിച്ചു പായുന്നതായിരുന്നു ഇന്ദിരാ ഗാന്ധിയുടെ രീതി. ഒരിടത്ത് പ്രസംഗം, അത് കഴിഞ്ഞാല്‍ അടുത്തിടത്തേക്ക് പാച്ചില്‍. ‘ഇന്ദിരാമ്മ’യുടെ ഈ പ്രചാരണത്തിനു പിന്നാലെ ‘സുഷമാമ്മ’യുടെ പ്രചാരണം പോയി. അതായത്, ഇന്ദിര പ്രസംഗിച്ച വേദിയില്‍ ആള്‍ക്കൂട്ടം പിരിഞ്ഞു പോകുന്നതിനുമുമ്പ് വേദി കൈയടക്കി സുഷമ ഇന്ദിരക്കെതിരേ ഘോര വിമര്‍ശനം നടത്തി. ‘എനിക്ക് വോട്ടുചെയ്യാന്‍’ ഇന്ദിരയുടെ അഭ്യര്‍ഥന, തൊട്ടുപിന്നാലെ ‘അവര്‍ക്ക് വോട്ടുചെയ്യരു’തെന്ന് സുഷമയുടെ ആഹ്വാനം. അതങ്ങനെ അവസാന യോഗംവരെ തുടര്‍ന്നു. ഒടുവില്‍ ഇന്ദിര ദല്‍ഹിക്ക് പോകാന്‍ കയറിയ ട്രെയിനില്‍ത്തന്നെ സുഷമയും കയറി.
സുഷമയുടെ പ്രസംഗ വിക്രിയയെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ദിരയെ ധരിപ്പിച്ചു. ഒരു തനിക്കെതിരേ പെണ്ണിറങ്ങിയാല്‍ എന്തുചെയ്യാനെന്ന ഭാവത്തിലായിരുന്നു ഇന്ദിര. എന്നാല്‍ അധികം വൈകാതെ അവര്‍ എതിരാളിയുടെ മനക്കരുത്തും നിശ്ചയ ദാര്‍ഢ്യവും തിരിച്ചറിഞ്ഞു.
താന്‍ കയറിയ അതേ ട്രെയിനില്‍ ഇന്ദിരയുണ്ടെന്നറിഞ്ഞപ്പോള്‍ സാഹസികമായി അതേ കമ്പാര്‍ട്ടുമെന്റിലെത്തി ഇന്ദിരയ്‌ക്കെതിരേ സുഷമ മുദ്രാവാക്യം വിളിച്ചു. ഇന്ദിരാഗാന്ധി സുഷമയെ വിളിപ്പിച്ചു, ‘എന്റെ പ്രസംഗ വേദികളില്‍ എനിക്കെതിരേ പ്രസംഗിച്ചോ’ എന്ന് ഇന്ദിര ചോദിച്ചു. അഭിമാനത്തോടെ സുഷമ ശരിവെച്ചു. ഇന്ദിരാഗാന്ധി തെല്ലുനേരം ആലോചിച്ചിരുന്നു. പിന്നീട് അതേ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാനും ഒപ്പം യാത്രചെയ്യാനും നിര്‍ദ്ദേശിച്ചു. അതായിരുന്നു ഇന്ദിര, അതാണ് സുഷമ. സുഷമ ഇന്ദിരയെ തോല്‍പ്പിച്ചോ, ഇന്ദിര സുഷമയെ തോല്‍പ്പിച്ചോ എന്നത് കാലം പറയുന്ന രാഷ്‌ട്രീയം….” (കുരുക്ഷേത്ര ബുക്സ് ഇറക്കിയ സുസമ്മത സുഷമ എന്ന പുസ്തകത്തിൽനിന്ന്. )