പണമില്ലെന്നു പറഞ്ഞ് കെഎസ്ആര്‍ടിസി ബസുകളില്‍ തള്ളിക്കയറുന്ന സ്ത്രീകള്‍ സ്വന്തം കുട്ടികളെ പഠിപ്പിക്കാന്‍ സ്വകാര്യ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നതെന്ന ഗതാഗത മന്ത്രി സി.പി.ജോണിന്റെ അഭിപ്രായ പ്രകടനം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വളരെ മോശമായിപ്പോയി. ‘മനുഷ്യന്റെ അഭിനയം ചെറിയ കാര്യമായി കാണാനാകില്ല. പാവപ്പെട്ടവനായി പണക്കാരനും പണക്കാരനായി പാവപ്പെട്ടവനും അഭിനയിക്കുന്ന കാഴ്ചയാണുള്ളത്. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ബസിലെ യാത്രയ്‌ക്ക് കാശില്ലെന്ന് പറയുന്ന സ്ത്രീകള്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് അയക്കുന്നു എന്നതാണ്. അവിടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു’ എന്നൊക്കെയാണ് പാലക്കാട് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി പ്രസംഗിച്ചത്.
കെഎസ്ആര്‍ടിസി ബസുകള്‍ കണ്ടാല്‍ തള്ളിക്കയറാന്‍ സ്ത്രീകള്‍ കാണിക്കുന്ന ആവേശം മറ്റ് മേഖലകളില്‍ കാണിക്കുന്നില്ലെന്നും, രോഗം വന്നാല്‍ സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചെലവ് പേടിച്ചാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി. എന്താണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്? കാശുകൊടുത്ത് യാത്ര ചെയ്യാന്‍ കഴിയുമായിരുന്നിട്ടും കെഎസ്ആര്‍ടിസിയെ മുടിപ്പിക്കാന്‍ സ്ത്രീകള്‍ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നു എന്നാണോ? എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് സി.പി. ജോണിന്റെ പാര്‍ട്ടിയും ഉള്‍പ്പെടുന്ന യുഡിഎഫാണ്. സ്ത്രീകളോ ഏതെങ്കിലും വനിതാ സംഘടനകളോ കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ സമീപിച്ച് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല. ഏതു വിധത്തിലും അധികാരത്തില്‍ എത്തണമെന്ന് ഉദ്ദേശിച്ച് കോണ്‍ഗ്രസിലെ യുവരാജാവിനെ കൊണ്ടുവന്ന് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയില്‍ ഉള്‍പ്പെടുന്നതായിരുന്നു ഇത്.
എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര എന്നാണല്ലോ വാഗ്ദാനം ചെയ്തിരുന്നത്. അധികാരം ലഭിച്ചപ്പോള്‍ ഇതില്‍നിന്ന് പിന്നോട്ടു പോയി. സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളില്‍ മാത്രമാക്കി. ജനരോഷം ക്ഷണിച്ചു വരുത്തുമെന്ന് ഭയന്നാണ് ഇതെങ്കിലും ചെയ്തത്. ഇതുതന്നെ ഒരു വഞ്ചനയായിരുന്നു. വേണ്ടത്ര ആലോചിക്കാതെയും, കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക നില കണക്കിലെടുക്കാതെയുമാണ് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. എന്നിട്ടിപ്പോള്‍ ഗതാഗത മന്ത്രി സ്ത്രീകളെ കുറ്റപ്പെടുത്തുന്നതും അവഹേളിക്കുന്നതും മര്യാദകേടാണ്. എന്താണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
പ്രസ്താവന വിവാദമായിട്ടും, പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പ്രതികരിച്ച മന്ത്രി, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമാണ് താന്‍ സംസാരിച്ചതെന്ന് മാറ്റിപ്പറയുകയും ചെയ്യുന്നു. ഇടതുമുന്നണി സര്‍ക്കാരിലെ മന്ത്രിമാര്‍ പിണറായി വിജയന് പഠിച്ചിരുന്നതുപോലെ യുഡിഎഫ് മന്ത്രിമാര്‍ സതീശന് പഠിക്കുകയാണോ? പറഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മലക്കം മറിയുന്നത് യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരും ശീലമാക്കുകയാണോ? രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മന്ത്രിയാണ് താനെന്നും, ലോക കമ്മ്യൂണിസത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പാര്‍ട്ടിയാണ് തന്റേതെന്നും ആവേശം കൊള്ളുന്ന നേതാവാണ് സി.പി. ജോണ്‍. സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജവം മന്ത്രിയായ ശേഷമെങ്കിലും സി.പി. ജോണ്‍ കാണിക്കണമായിരുന്നു.
വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയെന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ ഭരണകാലം ഇതിനു തെളിവാണ്. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര മാത്രമല്ല, നാല് ഗ്യാരണ്ടികള്‍ വേറെയും നടപ്പാക്കാനുണ്ട്. അവയൊന്നും പ്രായോഗികമല്ലെന്ന് മന്ത്രിമാരില്‍ ഒരാളെക്കൊണ്ട് മുന്‍കൂട്ടി പറയിപ്പിക്കുകയാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന ഗ്യാരണ്ടികളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും പുലര്‍ത്തുന്ന മൗനം ഇതു കൊണ്ടായിരിക്കാം. എന്തായിരുന്നാലും യുഡിഎഫ് ഭരണത്തിന്റെ ജനവിരുദ്ധത ഗതാഗത മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുകയാണ്.
















