ന്യൂദല്‍ഹി: ഇന്ത്യ 2530 കിലോമീറ്റര്‍ ദൂരത്തില്‍ ആഗസ്ത് 6,7 തീയതികളില്‍ വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കാനുള്ള നീക്കം ഇന്ത്യയുടെ ഏറ്റവും ശക്തമായ ആണവ മിസൈല്‍ പരീക്ഷിക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ വരെ എത്താന്‍ ശേഷിയുള്ള 10000ല്‍ പരം കീലോറ്റര്‍ ദൂരപരിധിയുള്ള അഗ്നി-6 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിക്കാന്‍ പോകുന്നതെന്നാണ് അഭ്യൂഹം.
ഇന്ത്യയുടെ പ്രതിരോധഗവേഷണ സ്ഥാപനമായ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യോമ-സമുദ്ര ഇടനാഴികളില്‍ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള നോട്ടാം (വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് പൈലറ്റുമാർക്കും അധികാരികള്‍ക്കും നല്‍കുന്ന മുന്നറിയിപ്പ്) പുറപ്പെടുവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,530 കിലോമീറ്റർ ദൂരത്തിലാണ് നിയന്ത്രണം. ഒഡീഷ തീരത്തുള്ള മിസൈല്‍ പരീക്ഷണ കേന്ദ്രമായ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപ് മുതല്‍ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളും ആകാശപാതയും ഉള്‍പ്പെടുന്ന മേഖലയിലാണ് ‘നോട്ടം’ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് 8ന് ഇന്ത്യ അഗ്നി6 മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇത് ഒരു പ്രാഥമിക പരീക്ഷണം മാത്രമായിരുന്നു. അപ്പോള്‍ തന്നെ ഈ പരീക്ഷണ വാര്‍ത്ത ലോകമാധ്യമങ്ങളിലും അമേരിക്കയിലും വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. എന്നാല്‍ അന്ന് ഈ മിസൈലിന്റെ സമ്പൂര്‍ണ്ണ ശേഷി പരീക്ഷിക്കപ്പെട്ടിരുന്നില്ല. അതാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്നും പറയുന്നു.
അഗ്നി 6ന്റെ പരീക്ഷണമാണ് നടക്കുന്നതെന്ന തീരമാനത്തിലെത്താന്‍ കാരണം?
12,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-6 സാങ്കേതികമായി പൂർണസജ്ജമാണെന്ന് ഈയിടെ ഡിആർഡിഒ ചെയര്‍മാന്‍ സമീർ വി കാമത്ത് പ്രസ്താവിച്ചിരുന്നു. അടുത്ത തലമുറ അഗ്നി-6 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ (ഐസിബിഎം) പൂർണ്ണ തോതിലുള്ള വികസനത്തിനും പരീക്ഷണത്തിനുമായി മുന്നോട്ട് പോകാൻ ഡിആര്‍ഡിഒ സാങ്കേതികമായി തയ്യാറാണെന്നായിരുന്നു സമീർ വി. കാമത്ത് പ്രസ്താവിച്ചത്. ഈ പ്രസ്താവനയാണ് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അഗ്നി 6ന്റെ അന്തിമ അനുമതിക്കായി കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സമീര്‍ വി കാമത്ത് പ്രസ്താവിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അസാധാരണമായ രീതിയിലുള്ള നോട്ടാം പ്രഖ്യാപനം വന്നത്. 2,530 കിലോമീറ്റർ വിസ്തൃതിയില്‍ കടലിനടിയിലും വ്യോമപാതയിലും കരയിലും ഒരുപോലെ നിയന്ത്രണം.പ്രഖ്യാപിക്കുക എന്നത് അസാധാരണ നീക്കമായിരുന്നു. ഒഡീഷ തീരത്തുള്ള മിസൈല്‍ പരീക്ഷണ കേന്ദ്രമായ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപ് മുതല്‍ ഇന്ത്യൻ മഹാസമുദ്രത്തില്‍ വരെ രണ്ട് ദിവസത്തേക്ക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിലക്കാണ് സംശയം ദൃഢപ്പെടുത്തുന്നത്. മാത്രമല്ല, ചൈനയിലെ മാധ്യമങ്ങള്‍ ഇന്ത്യയുടെ ഈ നീക്കത്തെ ചൈനീസ് ഭരണാധികാരികള്‍ അതീവ ഗൗരവത്തോടെയാണ്നിരീക്ഷിക്കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സംഭവവികാസങ്ങള്‍ എല്ലാം ചേര്‍ത്തുവെയ്‌ക്കുമ്പോഴാണ് ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള അഗ്നി 6 എന്ന ആണവ മിസൈലിന്റെ പരീക്ഷണം തന്നെയാണ് നടക്കാന്‍ പോകുന്നതെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
ഇന്ത്യയുടെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആണവ മിസൈല്‍…ചൈന അഗ്നി 6നെ ഭയക്കുന്നത് ഇതുകൊണ്ടാണ്…
ഇന്ത്യയുടെ അഗ്നി 6 നെക്കുറിച്ച് നേരത്തെത്തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും ശക്തമായ ആണവ ബാലിസ്റ്റിക് മിസൈലാണ്. ശരിക്കുപറഞ്ഞാല്‍ ആണവ പോര്‍മുന വഹിക്കുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആണിത്. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗതയില്‍ കുതിക്കുന്നതാണ് അഗ്നി6 എന്ന ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍. 11000 മുതല്‍ 12000 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് ഇവയ്‌ക്ക് കുതിക്കാന്‍ കഴിയും. ഇന്ത്യയും ചൈനയും തമ്മില്‍ 6316 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ. അതിനര്‍ത്ഥം ചൈനയുടെ ഏത് ഭാഗത്തും അഗ്നി 6ന് പതിക്കാന്‍ സാധിക്കുമെന്നര്‍ത്ഥം. ചൈനയില്‍ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തും അഗ്നി 6ന് ചെന്ന് പതിക്കാന്‍ സാധിക്കും. മാത്രമല്ല, യൂറോപ്പിലേക്കും കുതിക്കാന്‍ കഴിയും.
സാധാരണ സൈനിക പരീക്ഷണങ്ങള്‍ക്കായി ഇത്രയും വിസ്തൃതിയില്‍ നിയന്ത്രണം ഏർപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ തന്ത്രപ്രധാന സംവിധാനത്തിന്റെ പരീക്ഷണമാണ് പ്രദേശത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. സൈനിക പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അപകട സാദ്ധ്യത ഒഴിവാക്കുന്നതിനായി വ്യോമപാതയിലും സമീപ സമുദ്രമേഖലയിലും താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അതില്‍ നിന്ന് വ്യത്യസ്തമാണ്.
ചൈനയുടേതുള്‍പ്പെടെ ലോകത്തിലെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് പറക്കുന്ന അഗ്നി 6
അഗ്നി 6 മിസൈലിന്റെ ഒരു പ്രത്യേകത ഒരു മിസൈലിനുള്ളില്‍ തന്നെ പരമാവധി 10 ആണവ പോര്‍മുനകള്‍ വരെ ഘടിപ്പിക്കാന്‍ സാധിക്കും എന്നതാണ്. അതായത് ഒരൊറ്റ അഗ്നി6 മിസൈല്‍ ഉപയോഗിച്ച് പത്ത് ലക്ഷ്യങ്ങളില്‍ ആണവസ്ഫോടനം നടത്താന്‍ സാധിക്കും. അതായത് ഓരോ ആണവ പോര്‍മുനയ്‌ക്കും സ്വതന്ത്രമായി പറന്ന് ചെന്ന് അതതിന് അടയാളപ്പെടുത്തിയ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. അത്രയ്‌ക്ക് മാരകമാണ് അഗ്നി6 മിസൈല്‍. ഖരഇന്ധനം നിറച്ച റോക്കറ്റ് മോട്ടോറാണ് അഗ്നി 6നെ കുതിപ്പിക്കുന്നത് എന്നതിനാല്‍ അതിവേഗം അയയ്‌ക്കാം എന്നതാണ് മറ്റൊരു സവിശേഷത. കൗണ്ട് ഡൗണ്‍ അതിവേഗത്തില്‍ നടത്താന്‍ കഴിയും. യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനമായ താഡ്, ചൈനയുടെ എച്ച് ക്യു 19, റഷ്യയുടെ എസ് 500 തുടങ്ങിയവയുടെ മിസൈലുകളുടെ കണ്ണ് വെട്ടിച്ച് പറക്കാന്‍ പ്രത്യേക കഴിവും അഗ്നി 6ന് ഉണ്ട്. അഗ്നി6നെ അടിച്ചിടാന്‍ വ്യോമപ്രതിരോധസംവിധാനങ്ങളില്‍ നിന്നും വരുന്ന മിസൈലുകള്‍ക്ക് പിടികൊടുക്കാതെ പറക്കല്‍പാത മാറ്റാനുള്ള എംഎആര്‍വി (മെനൂവറബിള്‍ റീ എന്‍ട്രി വെഹിക്കിള്‍) സാങ്കേതിക വിദ്യ ഇതിലുണ്ട്.
ആഗസ്ത് ആറിനും ഏഴിനും നടക്കാനിരിക്കുന്ന പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ മിസൈല്‍ നവീകരണ പദ്ധതികള്‍ അതിവേഗത്തില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍.
















