തൃശൂർ: തൃശൂരിലെ ലോകപ്രശസ്തമായ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നെങ്കിലും, പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിനും, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമെതിരെ പുലികളി സംഘത്തെ രംഗത്തിറക്കാനുള്ള ഇടത് വലതു മുന്നണികളുടെ നീക്കങ്ങളും ഇതോടെ പാളി.
പുലികളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും സംസ്ഥാനം കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണ് ധനസഹായം വിതരണം വൈകിയത്. എന്നാൽ തൃശൂരിന്റെ സാംസ്കാരിക പൈതൃകമായ പുലിക്കളിക്ക് തടസ്സം ഉണ്ടാകരുതെന്ന നിലപാടിലാണ് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി നേടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ ഇത്തരം പദ്ധതികളിൽ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കർശനമായി പാലിക്കുമെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണമായും അനുവദിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പൊന്നോണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന പുലിക്കളിയുടെ വർണപ്പകിട്ട് കൂടുതൽ ശക്തിപ്പെടുത്താൻ ഈ ധനസഹായം സഹായകരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിന്റെ സാംസ്കാരിക അഭിമാനമായ പുലിക്കളിയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും താൻ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി.
















