Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: തപസ്യ കലാ സാഹിത്യവേദിയുടെ അഞ്ചാമത് മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക പുരസ്‌കാരം പ്രശസ്ത നടന്‍ പ്രമോദ് വെളിയനാടിന് നല്‍കും. നാടക, സിനിമാ അഭിനയ രംഗത്തെ മികച്ച പ്രകടനവും, പ്രത്യേകിച്ച് മാടന്‍മോക്ഷം എന്ന നാടകത്തിലെ പ്രകടനവും കണക്കിലെടുത്താണ് പുരസ്കാരം. അഞ്ചാമത് മാടമ്പ് സ്മാരക പുരസ്‌കാരമാണ് ഇത്തവണത്തേത്.

തപസ്യ സംസ്ഥാന അധ്യക്ഷനും സംവിധായകനും എഴുത്തുകാരനുമായ പി. വിജയകൃഷ്ണന്‍, കേസരി പത്രാധിപരും കവിയുമായ ഡോ. മധു മീനച്ചില്‍, പ്രൊഫ. പി.ജി. ഹരിദാസ്, പ്രൊഫ. ടി.പി. സുധാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവ വേഷങ്ങള്‍ കൊണ്ടും മലയാള സിനിമയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയനാവാന്‍ പ്രമോദിന് കഴിഞ്ഞുവെന്ന് ജൂറി വിലയിരുത്തി. മാടന്‍ മോക്ഷത്തിലെ അഭിനയം എടുത്തുപറയേണ്ട ഒന്നാണ്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്ത് 19 ന് വൈകിട്ട് 5 ന് നടക്കുന്ന മാടമ്പ് അനുസ്മരണ സമ്മേളനത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. പുരസ്‌കാരസമര്‍പ്പണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി സി.സി. സുരേഷ്, സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.പി. സുധാകരന്‍,ജില്ലാ സെക്രട്ടറി മുരളി വെള്ളിത്തിരുത്തി എന്നിവര്‍ പങ്കെടുത്തു.

പ്രമോദ് വെളിയനാട് (പ്രമോദ് കുമാര്‍ കെ. പി)
ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തുള്ള വെളിയനാട് സ്വദേശിയാണ്. വെളിയനാട് എല്‍.പി സ്‌കൂള്‍, പെരുന്ന എന്‍.എസ്.എസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജില്‍ നിന്ന് കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

നാടക ജീവിതം: സിനിമയിലെത്തുന്നതിന് മുന്‍പ് 24 വര്‍ഷത്തോളം പ്രൊഫഷണല്‍ നാടക നടനായി പ്രവര്‍ത്തിച്ചു. കൊച്ചിന്‍ നയന, പാലാ കമ്മ്യൂണിക്കേഷന്‍സ്, തിരുവനന്തപു
രം സൗപര്‍ണിക തുടങ്ങിയ കേരളത്തിലെ പ്രമുഖ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നാടക അഭിനയത്തിന് നിരവധി സംസ്ഥാനതല പുരസ്‌കാരങ്ങളും നേടി.

സിനിമയിലേക്കുള്ള വരവ്: ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയുമാണ് അദ്ദേഹം ഇന്റര്‍നെറ്റില്‍ ജനശ്രദ്ധ നേടുന്നത് (‘ആര്‍പ്പോ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും നേടി).

ശ്രദ്ധേയമായ ചിത്രങ്ങള്‍
തനതായ അഭിനയശൈലികൊണ്ടും സ്വഭാവവേഷങ്ങള്‍ കൊണ്ടും നിരവധി മലയാള സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്: ആവേശം (2024), കള (2021), ആര്‍ക്കറിയാം (2021), അന്വേഷിപ്പിന്‍ കണ്ടെത്തും (2024), ജോണ്‍ ലൂഥര്‍ (2022), സൗദി വെള്ളക്ക (2022), പുരുഷ പ്രേതം (2023), ഭീമന്റെ വഴി (2021).

 

Recent Posts