Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

Published by
സജികുമാര്‍

രാമായണ, മഹാഭാരത ഇതിഹാസധാരകള്‍ സംഗമിക്കുന്ന അഞ്ചു ക്ഷേത്രങ്ങള്‍ ഈ ഭാരതവര്‍ഷത്തിലുണ്ട്. കൃതയുഗ ധര്‍മ്മമൂര്‍ത്തിയായ രാമന്റെയും ദ്വാപരധര്‍മ്മമൂര്‍ത്തിയായ യുധിഷ്ഠിരന്റേയും പാദംപതിഞ്ഞവയാണ് ഈ അഞ്ചു ദേവസ്ഥാനങ്ങളും.

1. രാമേശ്വരം, തമിഴ്നാട്
ലങ്കയിലേക്ക് കടല്‍ കടക്കുന്നതിന് മുന്‍പ് രാമന്‍ ഇവിടെ ശിവഭഗവാനെ ആരാധിച്ചു. കുരുക്ഷേത്ര യുദ്ധാനന്തരം തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ പാണ്ഡവരും ഇവിടെയെത്തി. ഒരേ ക്ഷേത്രം, രണ്ട് വ്യത്യസ്ത കാലങ്ങള്‍. ഒന്ന് മഹായുദ്ധത്തിനു മുമ്പ്, രണ്ട്, പതിനെട്ട് അക്ഷൗഹിണി ഒടുങ്ങിയ മഹാരണത്തിനു ശേഷം. ഇന്നും നമ്മള്‍ ഉത്തരം തേടുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരം ഈ രണ്ട് സംഭവങ്ങളിലായുണ്ട്. വലിയൊരു കര്‍മ്മത്തിന് മുന്‍പും വലിയൊരു നഷ്ടത്തിന് ശേഷവും നമ്മുടെ ഭാരങ്ങള്‍ ഇറക്കിവെക്കാന്‍ ഏറ്റവും മികച്ച ഇടങ്ങള്‍ ഏത്? സംശയിക്കേണ്ട അത് പുണ്യദേവാലയങ്ങളില്‍ തന്നെ

2. ബദരീനാഥ്, ഉത്തരാഖണ്ഡ്
ഹിമാലയത്തില്‍ സ്ഥിതിചെയ്യുന്ന ബദരീനാഥ്, ബാഹ്യവും ആന്തരികവുമായ യാത്രകളുടെ പ്രതീകമാകുന്നു. അന്വേഷകനായാണ് രാമന്‍ ഇവിടെയെത്തിയതെങ്കില്‍ പാണ്ഡവര്‍ സ്വര്‍ഗ്ഗാരോഹണ യാത്ര തുടങ്ങിയത് ഇതിനടുത്തുവെച്ചാണ്. ഓരോ അവസാനവും ഒരു തുടക്കമാണെന്ന് ഈ ക്ഷേത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

3. ദ്വാരകാധീശ്, ഗുജറാത്ത്
കൃഷ്ണന്റെ നഗരമാവുന്നതിനു മുന്നേ ദ്വാരകയില്‍ ശ്രീരാമപാദസ്പര്‍ശം ഏറ്റിരുന്നു. കുടുംബമായാലും നഗരമായാലും ഓര്‍മ്മകളായാലും, നമ്മള്‍ നിര്‍മ്മിച്ച് ഉപേക്ഷിച്ചു പോകുന്നവയെല്ലാം പിന്നാലേ വരുന്നവര്‍ക്ക് വിശ്രമസ്ഥാനമായി മാറുന്നു എന്ന സത്യമാണ് ഈ ക്ഷേത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

4. ത്ര്യംബകേശ്വര്‍, മഹാരാഷ്‌ട്ര
ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്ത് ഒരിക്കല്‍ രാമനും
പിന്നീട് പാണ്ഡവരും എത്തിയിരുന്നു. . ഇവിടെ ഉത്ഭവിക്കുന്ന ജലം ഒടുവില്‍ മഴയായി ഇവിടേക്കു തിരിച്ചെത്തുന്നു. നമ്മുടെ തീരുമാനങ്ങളും അതുപോലെതന്നെയാണ്; ഓരോ പ്രവൃത്തിയും ഒടുവില്‍ നമ്മിലേക്ക് തിരിച്ചെത്തുന്നു. പ്രവൃത്തികളൊന്നും ഫലശൂന്യമാകുന്നില്ല, അവയ്‌ക്ക് അവസ്ഥാന്തരമേ സംഭവിക്കുന്നുള്ളൂ എന്ന് ത്ര്യംബകേശ്വര്‍ ക്ഷേത്രം ഓര്‍മ്മിപ്പിക്കുന്നു.

5. സോമനാഥ്, ഗുജറാത്ത്
അനവധി തവണ ആക്രമിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്ത ക്ഷേത്രമാണ് സോമനാഥ്. ഒരിക്കല്‍ രാമചന്ദ്രന്‍ ഇവിടെ പ്രാര്‍ത്ഥിച്ചു. മറ്റൊരിക്കല്‍ പാണ്ഡവര്‍ ഇവിടെ സമാധാനം തേടിയെത്തി. നഷ്ടങ്ങളില്‍ തളരുകയല്ല, മറിച്ച് വീണ്ടും എഴുന്നേറ്റ് നില്‍ക്കലാണ് യഥാര്‍ത്ഥ ശക്തിയെന്ന് സോമനാഥം നമ്മെ പഠിപ്പിക്കുന്നു.

അനുഭവം ആനന്ദമായാലും ദുഃഖമായാലും അതതുകാലത്തിന്റെ കര്‍മ്മഭാഗങ്ങള്‍ മാത്രമെന്ന് ഈ അഞ്ചു ദിവ്യധാമങ്ങളും ബോധ്യപ്പെടുത്തുന്നു. ആ ശിലാപാതകളില്‍ പാദംപതിപ്പിക്കുമ്പോള്‍ നിങ്ങള്‍ എന്നത് ഇന്നു കാണുന്ന നിങ്ങള്‍ മാത്രമല്ലെന്നും ഒരു നൈരന്തര്യത്തിന്റെ ഭാഗമെന്നും സ്വയംബോധ്യമാകും. ഭാരതത്തെ അറിയുവാന്‍, അതിന്റെ യഥാര്‍ത്ഥ അസ്മിത അനുഭവിക്കാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമായണ-മഹാഭാരത ഇതിഹാസ സ്പര്‍ശമുള്ള ഈ പഞ്ചപുണ്യാലയങ്ങളിലും നാം എത്തേണ്ടതുണ്ട്.

 

Recent Posts