Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

Published by
അരിയാണ്ടത്ത് ശങ്കരനാരായണന്‍

ര്‍ഷ ഭൂമിയാണ് ഭാരതം. ഭാസില്‍ അഥവാ പ്രകാശത്തില്‍ രമിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ഭാരതമെന്ന പേരുണ്ടായത്. അമൂല്യങ്ങളായ അനേകം ദര്‍ശനങ്ങളും, അസംഖ്യം ജ്ഞാനവിജ്ഞാനശാഖകളും ഈ തപോഭൂമിയില്‍ ഉത്ഭൂതമായിട്ടുണ്ട്. ഗുരു പരമ്പരകളിലൂടെയാണ് ഈ വിജ്ഞാന ധാരകളെല്ലാം തന്നെ സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിന്നിട്ടുള്ളത്. ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ഭാര്‍ഗ്ഗവക്ഷേത്രവും ആ ഗുരുപരമ്പരയുടെ നിലയ്‌ക്കാത്ത പ്രവാഹം കൊണ്ട് അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ശ്രീ ശങ്കരാചാര്യരില്‍ നിന്ന് തുടങ്ങി ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, തപോവന സ്വാമികള്‍, ചിന്മയാനന്ദ സ്വാമികള്‍, ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍, പരമേശ്വരാനന്ദ സരസ്വതി സ്വാമികള്‍ എന്നിങ്ങനെ എണ്ണമില്ലാതെ തുടര്‍ന്ന ആ പരമ്പരയില്‍പ്പെട്ട ആദ്ധ്യാത്മികാചാര്യനാണ് മൃഡാനന്ദ സ്വാമികള്‍.

പാലക്കാട് കടമ്പഴിപ്പുറത്തെ ഒരു സാധാരണ കുടുംബമായ അരിയാണ്ടത്ത് പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി ഗുപ്തന്റേയും, കുഞ്ഞുകുട്ടി അമ്മാളുവിന്റേയും മകനായാണ് 1916 ല്‍ മൃഡാനന്ദസ്വാമികള്‍ ജനിച്ചത്. കുട്ട ഗുപ്തനെന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സ്വാമികള്‍ 1934ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പാവറട്ടിയിലെ സംസ്‌കൃത വിദ്യാപീഠത്തിലും (1935-1937), ജില്ലാ ബോര്‍ഡ് സ്‌കൂളിലും ( 1937-1944) അദ്ധ്യാപകനായി ജോലി ചെയ്തു. അതിന് ശേഷം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധീനതയിലുള്ള സ്‌കൂളില്‍ 1944 ല്‍ അദ്ധ്യാപകനായി.

1947 വരെ മൂന്ന് വര്‍ഷക്കാലം അവിടെ സേവനം അനുഷ്ഠിച്ചു. ഇക്കാലയളവില്‍ മഠാധിപതിയായിരുന്ന ഈശ്വരാനന്ദ സ്വാമികളുമായി ഉടലെടുത്ത സൗഹൃദവും, ബന്ധവുമാണ് അദ്ദേഹത്തെ സംന്യാസത്തിലേക്ക് വഴി തിരിച്ചുവിട്ടത്. തുടര്‍ന്ന് ബ്രഹ്‌മചര്യ ദീക്ഷിതനായ സ്വാമികള്‍ ജോലി ഉപേക്ഷിച്ച് കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലേക്ക് പോയി. വിവേകാനന്ദ സ്വാമികളുടെ നേര്‍ ശിഷ്യനായ വിരജാനന്ദ സ്വാമികളില്‍ നിന്ന് മന്ത്ര ദീക്ഷയും, തുടര്‍ന്ന് 1956 ല്‍ ശങ്കരാനന്ദ സ്വാമികളില്‍ നിന്ന് സംന്യാസ ദീക്ഷയും സ്വീകരിച്ചു.

ഏതാനും വര്‍ഷം മദ്രാസ് ശ്രീരാമകൃഷ്ണ മഠത്തില്‍ സേവനമനുഷ്ഠിച്ചു. 1958 ല്‍ കേരളത്തില്‍ തിരിച്ചെത്തി. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തില്‍ സേവന നിരതനായി. അദ്വൈതാശ്രമത്തിലെ ആഗമാനന്ദ സ്വാമികളുമൊത്തുള്ള കാലയളവിലാണ് സ്വാമികള്‍ ആശ്രമ പ്രസിദ്ധീകരണമായ പ്രബുദ്ധ കേരളത്തിന്റെ എഡിറ്ററായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് 1963 ല്‍ തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലേക്ക് മാറിയ സ്വാമികള്‍ 1988 മുതല്‍ 1998 വരെയുള്ള ഒരു ദശകക്കാലം ആശ്രമത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

വേദാന്ത ശാസ്ത്രത്തിന്റെ എല്ലാ ശാഖോപശാഖകളിലും അദ്ദേഹം നിപുണനായിരുന്നു. ഭാരതത്തിന്റെ പല അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. വേദാന്ത ശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ പ്രസ്ഥാനത്രയവും (ബ്രഹ്‌മസൂത്രവും, ദശോപനിഷത്തുക്കളും, ഭഗവദ് ഗീതയും), ഇതിഹാസമായ മഹാഭാരതവും, ഹരിവംശം ഉള്‍പ്പടെയുള്ള ഭക്തിശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളുമെല്ലാം തന്നെ മലയാള ഭാഷയില്‍ പരിഭാഷപ്പെടുത്തി.

ആദ്ധ്യാത്മിക സാഹിത്യത്തിന് സ്വാമികള്‍ നിരവധി ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തു. ഇതില്‍ ‘ഗീതാമൃതബോധിനി’ എന്ന ഗീതാ വ്യാഖ്യാനം എടുത്തു പറയണം. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയില്‍ ഗീതാസാരം അതിന്റെ ഗാംഭീര്യവും, സത്തയും, സൗന്ദര്യവും ഒട്ടും ചോര്‍ന്നു പോവാതെ ഇതില്‍ എഴുതിയിട്ടുണ്ട്. എണ്ണമറ്റ പതിപ്പുകള്‍ ഉണ്ടായിട്ടുള്ള ‘ഗീതാമൃതബോധിനി’ അതിന്റെ ശ്രേഷ്ഠതയും, സാഹിത്യ മൂല്യവും കൊണ്ടു തന്നെ 1982 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായി.

അമൃതാനന്ദമയീ മഠത്തിന്റെ അമൃത കീര്‍ത്തി പുരസ്‌കാരം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കെ.പി. നാരായണ പിഷാരടി അവാര്‍ഡ്, ടോംയാസ് പുരസ്‌കാരം, ദേവീപ്രസാദം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി മലയാള സാംസ്‌കാരിക ലോകം സ്വാമികളെ ആദരിച്ചിട്ടുണ്ട്.

സൂര്യന്‍ തന്റെ പ്രകാശം കൊണ്ട് എപ്രകാരം ലോകത്തെ നിശബ്ദമായും, നിഷ്‌കാമമായും അനുഗ്രഹിക്കുന്നുവോ അപ്രകാരം സ്വാമികളും തന്റെ വിജ്ഞാനപ്രസരണമെന്ന നിയോഗം നിശബ്ദമായി ചെയ്ത് തീര്‍ത്ത് കാലയവനികക്കപ്പുറത്തേക്ക് മറഞ്ഞു പോയി. 2005 മാര്‍ച്ച് നാലിനാണ് മൃഡാനന്ദ സ്വാമികള്‍ സമാധിയായത്. ആ മഹാപുരുഷന്റെ ദീപ്ത സ്മരണയ്‌ക്ക് മുന്നില്‍ പ്രണാമം.