കൊല്ലം: റേഷന്‍ വ്യാപാരികളുടെ വേതന പരിഷ്‌കരണം കൃത്യമായി നടപ്പിലാക്കാത്തതിനാല്‍ വ്യാപാരികള്‍ ദുരിതത്തില്‍. 45 ക്വിന്റല്‍ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരിക്ക് 21,000 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതില്‍ നിന്ന് സെയില്‍സ്മാന്‍, ശമ്പളം, കടവാടക, കറന്റ് ചാര്‍ജ് എന്നിവ കഴിഞ്ഞാല്‍ വ്യാപാരിക്ക് തുച്ഛമായ തുക മാത്രമാണ് കിട്ടുന്നത്.
എന്നാല്‍ 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം റേഷന്‍കടകള്‍ സംസ്ഥാനത്തുണ്ട്. 10000 രൂപ മുതല്‍ പതിനയ്യായിരം രൂപ വരെ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ലോഡിംഗ്-അണ്‍ലോഡിംഗ് കൂലി വരെ വര്‍ദ്ധിച്ചിട്ടും വരുമാനം അതേപടി തുടരുകയാണ്. നിലവില്‍ സെയില്‍സ്മാന്റെ ശമ്പളവും കടവാടകയും സര്‍ക്കാര്‍ നല്‍കണം എന്നുള്ള ആവശ്യം ശക്തമാകുകയാണ്. 2018-ന് ശേഷം കമ്മീഷനില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടില്ല. അതേസമയം ജീവനക്കാരുടെ ശമ്പളം, കടയുടെ വാടക, കറന്റ് ബില്‍ എല്ലാം വര്‍ദ്ധിച്ചതും വ്യാപാരികള്‍ക്ക് തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാര്‍ 2024-25 ബജറ്റില്‍ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പൂര്‍ണമായ വേതന പരിഷ്‌കരണം ഇനിയും നടന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
റേഷന്‍ വ്യാപാരി ക്ഷേമനിധി പ്രതിമാസം 200 രൂപ പ്രതിമാസ വിഹിതം അടയ്‌ക്കുന്ന വ്യാപാരികള്‍ക്ക് 1500 രൂപ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. സാമൂഹിക പെന്‍ഷന്‍ പോലും 2000 രൂപയ്‌ക്ക് ലഭിക്കുന്ന സംസ്ഥാനത്താണ് വ്യാപാരികള്‍ക്ക് ഇത്തരത്തിലുള്ള പെന്‍ഷന്‍ ലഭിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. പെന്‍ഷന്‍ ആകുന്ന വ്യാപാരികള്‍ക്ക് അടയ്‌ക്കുന്ന വിഹിതം പോലും വര്‍ഷങ്ങളായി തിരികെ ലഭിക്കുന്നില്ല. പെന്‍ഷന്‍ പോലും മുടങ്ങിയ സ്ഥിതിയാണ് നിലവിലുള്ളത്.
ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് ചെലവുകള്‍ നടത്തുന്നതും അവിടുത്തെ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം കൊടുക്കുന്നതും ഈ അടയ്‌ക്കുന്ന തുകയില്‍ നിന്നുമാണെന്നുള്ളതാണ് ഇതിന് കാരണം. സര്‍ക്കാരിന്റെ പങ്കാളിത്തം കൂടി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം എന്നുള്ളതാണ് നിവലില്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
പ്രമോദ് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റ്
സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവകാശ സമരങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ അവസാന കാലഘട്ടത്തില്‍ നേരിയ കമ്മീഷന്‍ വര്‍ദ്ധനവ് നേടിയെടുക്കുവാന്‍ കഴിഞ്ഞുവെന്നത് പ്രതീക്ഷ നല്‍കി. എന്നാല്‍ സെയില്‍സ്മാന്‍ വേതനം, കടവാടക, കറണ്ട്ചാര്‍ജ് എന്നിവ നല്‍കുന്ന തീരുമാനം നാളിതുവരെ നടപ്പിലായിട്ടില്ല.
ബിനു, റേഷന്‍കട വ്യാപാരി
അടിസ്ഥാന വേതനം 9000 രൂപയും 45 ക്വിന്റല്‍ വരെ വില്‍ക്കുന്ന ഓരോ ക്വിന്റലിനും 270 രൂപയുമാണ് കമ്മീഷന്‍. 45 ക്വിന്റലിന് മുകളില്‍ വില്‍ക്കുന്ന ഓരോ ക്വിന്റലിനും 200 രൂപയാണ് നിലവിലെ കമ്മീഷന്‍. അതായത് കൂടുതല്‍ പണിയെടുത്തിട്ടും കമ്മീഷന്‍ കുറയുന്ന അവസ്ഥയാണ് നേരിടുന്നത്. 45 ക്വിന്റല്‍ വിറ്റാല്‍ മാത്രമേ 21000 രൂപ കിട്ടുകയുള്ളൂ.
















