Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ കോടികളുടെ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നടപടി നേരിടുന്ന കെ.എ രതീഷ് രാജിവെച്ചു. മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങുകയായിരുന്നു. ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി. കെ എ രതീഷ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.

രതീഷ് ഉന്നത സ്ഥാനങ്ങളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. പദവികൾ ഒഴിഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കർശന നിർദ്ദേശം നൽകുകയായിരുന്നു. ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം.ഡി, ഖാദി ക്ഷേമ ബോർഡ് ചെയർമാൻ എന്നീ മൂന്ന് പ്രധാന പദവികളാണ് നിലവിൽ രതീഷ് വഹിക്കുന്നത്. കേസിൽ രതീഷിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു.

അഴിമതിക്കേസിൽ വിചാരണ കാത്തുനിൽക്കുന്ന പ്രതി എങ്ങനെയാണ് സർക്കാരിന്റെ മൂന്ന് പ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ വിവാദമായ ഈ കേസിൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായിരിക്കെ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് നടത്തി ഖജനാവിന് 600 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടാക്കിയെന്നാണ് സി.ബി.ഐയുടെ അന്വേഷണ കണ്ടെത്തൽ. 2006 മുതൽ 2015 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ കോടികളുടെ അഴിമതി നടന്നത്.

Recent Posts