
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഈ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ക്ഷാമബത്തയില്‍ (ഡിയര്‍നസ് അലവന്‍സ്- ഡിഎ) 3 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 63 ശതമാനമായും സംസ്ഥാന സര്‍ക്കാരിന്റേത് 40 ശതമാനമായും ഉയരും. ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാര്‍ഷിക ശരാശരി 419.17ല്‍ നിന്നും 428.08 ലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡിഎ വര്‍ധനവ് വരുത്തുന്നത്.
ഡിഎ വര്‍ധനവിനെ പ്രധാന മാനദണ്ഡങ്ങളിലൊന്നാണിത്.നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡിഎയില്‍ മൂന്ന് ശതമാനം വര്‍ധനവാണ് സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഡിഎ 63 ശതമാനമായി ഉയരുമെന്നാണ് വിവരം. ജൂലൈ മാസത്തേത് മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡിഎ വര്‍ധനവുണ്ടാകാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ ഇതോടെ 40 ശതമാനമായി ഉയരും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മൂന്ന് ശതമാനം വര്‍ധനവ്, സമാനരീതിയില്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ലഭിച്ചേക്കില്ല. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഡിഎ പരിഷ്‌കരണ നടപടികള്‍ വ്യത്യസ്തമാണ്. സംസ്ഥാന ജീവനക്കാരുടെ ഡിഎ കുടിശികയും പരിഷ്‌കരണവും സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടും.