ന്യൂദല്‍ഹി: നാഴികയ്‌ക്ക് നാല്‍പത് വട്ടം പ്രധാനമന്ത്രി മോദിയ്‌ക്കും അമിത് ഷായ്‌ക്കും എതിരെ വിമര്‍ശനങ്ങള്‍ നടത്തുന്ന അഭിജിത് ദീപ്കെ പക്ഷെ പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല. ഇതിനര്‍ത്ഥം പരീക്ഷാക്രമക്കേടുകളല്ല, മോദി സര്‍ക്കാരിനെ മറിച്ചിടുക എന്ന യുഎസ് ഡീപ് സ്റ്റേറ്റിന്റെ അജണ്ട നടപ്പാക്കുക തന്നെയാണ് അഭിജിത് ദീപ്കെയുടെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു എന്നാണ് വിദഗ്ധാഭിപ്രായം. മാത്രമല്ല, ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളുമായി അഭിജിത് ദീപ്കെയ്‌ക്ക് രഹസ്യധാരണയുണ്ടെന്നുള്ള ആരോപണം ശക്തമാകുന്നു.
കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങാന്‍ ആവേശം കാട്ടിയ സിജെപി പാര്‍ട്ടി ആം ആദ്മി സര്‍ക്കാരിനെതിരെ ചെറുവിരല്‍ അനക്കാത്തത് ഇരുവരും തമ്മിലുള്ള ധാരണയുടെ തെളിവാണെന്ന ആരോപണം ഉയരുന്നു. ബിജെപിയും ശിരോമണി അകാലിദളും വിഷയത്തിൽ പഞ്ചാബ് ഭരിക്കുന്ന ആം ആദ്‌മി പാർട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.
തന്റെ നാലര വർഷത്തെ ഭരണത്തിനിടെ ഒരു പരീക്ഷയിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായില്ല എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറയുന്നത്. എന്നാല്‍ ആം ആദ്മി ഭരണത്തില്‍ ആറ് തവണ പരീക്ഷാക്രമക്കേടുകള്‍ ഉണ്ടായതായി ബിജെപിയും ശിരോമണി അകാലിദളും ആരോപിക്കുന്നു. ഫരീദ്‌കോട്ടില്‍ ഒരു വിദ്യാർത്ഥി ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് വിഷയം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് ഭഗവന്ത് മാന്‍.
എന്നാല്‍ ആറ് പരീക്ഷാക്രമക്കേടുകള്‍ ഉണ്ടായി. ഇതില്‍ ഫാര്‍മസി ഓഫീസര്‍ റിക്രൂട്ട് മെന്‍റ് പരീക്ഷ, പഞ്ചാബ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്, ക്ലാസ് 12 ഇംഗ്ലീഷ് ബോര്‍ഡ് പരീക്ഷ എന്നിവയുടെ പരീക്ഷാപേപ്പര്‍ ചോര്‍ന്നു.
















