Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സ്വതന്ത്ര എം.പി. പപ്പു യാദവ് പാര്‍ലമെന്റ് സമുച്ചയത്തില്‍ കാവിവസ്ത്രം ധരിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനായി നടത്തിയ നാടകീയ പ്രതിഷേധത്തെ അപലപിച്ച് ശബരിമല കര്‍മ്മ സമിതി. കാവിവസ്ത്രം ധരിച്ച് പൂജാരിയുടെ വേഷത്തില്‍ കാണിക്കവഞ്ചി ഉപയോഗിച്ചുള്ള നാടകാവതരണത്തില്‍ അദ്ദേഹം കാണിക്കപ്പെട്ടിയില്‍ ഇടേണ്ട പണം സ്വന്തം പോക്കറ്റില്‍ ഇടുന്നതായി അഭിനയിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തെരഞ്ഞെടുത്ത ഈ രീതി കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയും സന്യാസി സമൂഹത്തിന്റെ ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്നതാണ്.

കാവിവസ്ത്രം ഒരു രാഷ്‌ട്രീയ വേഷവിധാനമല്ല. അത് ത്യാഗത്തിന്റെയും തപസിന്റെയും ആത്മനിയന്ത്രണത്തിന്റെയും സനാതന ധര്‍മ്മസംരക്ഷണത്തിന്റെയും വിശുദ്ധ പ്രതീകമാണ്. ആ വിശുദ്ധ പ്രതീകത്തെ രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമാക്കിയത് ന്യായീകരിക്കാനാവില്ലെന്ന് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു.

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ അതിന് ഭരണഘടനാപരവും നിയമപരവുമായ നിരവധി മാര്‍ഗങ്ങളുണ്ട്. അന്വേഷണം ആവശ്യപ്പെടാം, കോടതിയെ സമീപിക്കാം, തെളിവുകള്‍ സമര്‍പ്പിക്കാം. എന്നാല്‍ ഒരു വിശ്വാസസമൂഹത്തിന്റെ പവിത്ര പ്രതീകങ്ങളെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അന്തസിന് യോജിച്ചതല്ല.

ഈ സംഭവത്തെത്തുടര്‍ന്ന് ലോക്‌സഭാ സ്പീക്കര്‍ പാര്‍ലമെന്റിന്റെ ചട്ടലംഘനത്തെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തിയതായും, ദല്‍ഹിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി രജിസ്റ്റര്‍ ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട് പപ്പു യാദവ് വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നതും അദ്ദേഹത്തിന്റെ നടപടിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ രാജ്യത്തെ സന്യാസി സമൂഹം സംഘടിപ്പിച്ച പ്രതിഷേധം ഹിന്ദുസമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. സന്യാസിമാരെ അപമാനിക്കുന്നതും കാവിവസ്ത്രത്തെ രാഷ്‌ട്രീയ പരിഹാസത്തിനുള്ള ഉപകരണമാക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഈ പ്രതിഷേധം നല്‍കുന്നത്.

ഈ സംഭവത്തില്‍ പ്രതിപക്ഷത്തിലെ ചില പ്രമുഖ നേതാക്കളുടെ സാന്നിധ്യവും പിന്തുണയും കൂടുതല്‍ നിരാശാജനകമാണ്. ജനാധിപത്യത്തില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും അത് മറ്റുള്ളവരുടെ വിശ്വാസത്തെയും പവിത്ര പ്രതീകങ്ങളെയും അവഹേളിക്കാനുള്ള അവകാശമല്ല.

ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ അന്തസിന് കളങ്കം വരുത്തിയ ഈ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും പാര്‍ലമെന്റിന്റെ അധികാരികളോടും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ച നടപടിക്കെതിരെ പാര്‍ലമെന്റിന്റെ ചട്ടങ്ങള്‍ അനുസരിച്ചുള്ള ഉചിതമായ നടപടി സ്വീകരിക്കണം.മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം രാഷ്‌ട്രീയ നാടകങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം.പപ്പു യാദവ് രാജ്യത്തെ ഹിന്ദുസമൂഹത്തോടും സന്യാസി സമൂഹത്തോടും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യമുണ്ട്.

സനാതന ധര്‍മ്മത്തിന്റെ പ്രതീകങ്ങളെയും ആത്മീയ പാരമ്പര്യത്തെയും സംരക്ഷിക്കുക എന്നത് ഒരു സംഘടനയുടെ മാത്രം ബാധ്യതയല്ല. ഭാരത സംസ്‌കാരത്തെ ആദരിക്കുന്ന ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. വിശ്വാസത്തെ അപമാനിക്കുന്ന രാഷ്‌ട്രീയം ഒരിക്കലും ഭാരതത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ അനുവദിക്കാനാവില്ലെന്നും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

Recent Posts