തൊടുപുഴ: മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ. മൂന്നുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായതോടെ ജനജീവിതം പൂർണമായും ദുസ്സഹമായി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളായ തീക്കോയി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കൂട്ടിക്കൽ, പെരിങ്കുളം എന്നിവിടങ്ങളിൽ അർധരാത്രിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ആളുകൾ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. മുൻ എം എൽ എ പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീടിന്റെ ഒന്നാം നില വരെ വെള്ളം കയറി. ഈരാറ്റുപേട്ട നഗരത്തിലും മൊയ്ദീൻ പള്ളി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായതോടെ പാല ഈരാറ്റുപേട്ട റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പാലാ നഗരത്തിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
തൊടുപുഴ ആലക്കോട് രണ്ട് വീടുകൾ പൂർണമായും തകർന്നു. കൊടക്കച്ചിറയിൽ മാർട്ടിൻ, പാറക്കൽ മനോജ് എന്നിവരുടെ വീടുകളാണ് തകർന്നത്. ബിനു, മാർട്ടിൻ എന്നിങ്ങനെ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റാന്നി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണു ചെയ്തതെന്നു കലക്ടർ എ. നിസാമുദീൻ. 300 മില്ലിമീറ്റർ വരെ മഴയാണു ചെയ്തത്. ഇതോടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തി. മൂഴിയാർ ഡാം ഭാഗികമായി തുറന്നു. മണിയാർ ഡാമിലെ ഷട്ടറുകൾ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരിക്കുകയാണ്.
കൊല്ലത്ത് കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ മുപ്പതടി പാലത്തിൽ വെള്ളം കയറി. മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറുകയാണ്. വീടുകളിലുള്ളവരെ താത്കാലികമായി മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
















