കൊച്ചി : അടുക്കളത്തോട്ടങ്ങളിൽ വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ പുത്തൻ ആശയവുമായി കേരള കാർഷിക സർവകലാശാല. അടുക്കളത്തോട്ടങ്ങളിലോ സ്ഥലപരിമിതിയുള്ളവർക്ക് ടെറസിലോ ഫ്ലാറ്റുകളിലോ അഞ്ച് ചട്ടികളിലായി വളർത്താവുന്ന ‘പഞ്ചകം’ എന്ന ലളിതമായ അടുക്കളത്തോട്ട ആശയത്തിന് സർവകലാശാല തുടക്കമിട്ടു. കേരളത്തിലുടനീളം സുസ്ഥിരവും സ്വയംപര്യാപ്തവുമായ അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രായോഗിക ചുവടുവെയ്‌പ്പാണ് ഇതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് കാർഷിക സർവകലാശാല വൈസ് ചാൻസലർ (പ്രൊഫസ്സർ) ഡോ. ടി. സജിതാ റാണി പറഞ്ഞു.
മുരിങ്ങ, പപ്പായ, മുളക്, കറിവേപ്പ്, കുറ്റിപ്പയർ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച് വിളകൾ. ഈ അഞ്ച് പ്രധാന വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വിഷരഹിതവും പോഷക സമൃദ്ധവുമായ പച്ചക്കറികൾ സ്വന്തമായി ഉത്പാദിപ്പിക്കാൻ കുടുംബങ്ങളെ പ്രാപ്തരാക്കുകയാണ് സർവകലാശാല ലക്ഷ്യമിടുന്നത്. അടുക്കളത്തോട്ടത്തിന്റെ ചെറിയൊരു ഭാഗം മാത്രം മാറ്റിവെച്ച് ഈ വിളകൾ തുടർച്ചയായി കൃഷി ചെയ്യുന്നത് വഴി ഏത് വീടിനും വർഷം മുഴുവൻ ആവശ്യമായ പോഷകസമൃദ്ധമായ പച്ചക്കറികൾ ഉറപ്പാക്കാൻ സാധിക്കും.
സർവകലാശാലയിലെ വെജിറ്റബിൾ സയൻസ് വിഭാഗം എമരിറ്റസ് പ്രൊഫസ്സർ ഡോ. ടി. പ്രദീപ് കുമാറിന്റെ ആശയത്തിലാണ് പഞ്ചകം രൂപപ്പെടുത്തിയത്. പ്രതിദിനം ഒരാൾക്ക് 300 ഗ്രാം പച്ചക്കറി ആവശ്യമുള്ള സ്ഥാനത്ത് 100 മുതൽ 120 ഗ്രാം വരെ മാത്രമാണ് നിലവിൽ മലയാളി കഴിക്കുന്നത്. അര സെന്റ് സ്ഥലത്തോ ടെറസിലെ അഞ്ച് ചട്ടികളിലോ കൃഷി ചെയ്ത് ഈ പോഷകക്കുറവ് നികത്താൻ പഞ്ചകത്തിലൂടെ സാധിക്കും.
കേരളത്തിന്റെ കാലാവസ്ഥയ്‌ക്കും ഭക്ഷണരീതിക്കും അനുയോജ്യമായ അഞ്ച് പ്രധാന വിളകളാണ് ഈ ആശയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുമ്പ്, അയോഡിൻ, വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമായ മുരിങ്ങയില, കുറഞ്ഞ സ്ഥലത്ത് വളരുന്നതും വൈറ്റമിൻ സി, ഡയറ്ററി ഫൈബർ എന്നിവ നൽകുന്നതുമായ ഇളം പപ്പായ, കാപ്സെയ്സിനും വൈറ്റമിനുകളും അടങ്ങിയ മുളക്, വൈറ്റമിനുകളും ഇരുമ്പുസത്തും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ കറിവേപ്പ്, സസ്യപ്രോട്ടീൻ നൽകുന്ന കുറ്റിപ്പയർ എന്നിവയാണ് ആ അഞ്ച് വിളകൾ. സ്ഥലപരിമിതിയുള്ള വീടുകൾക്കും നഗരപ്രദേശങ്ങൾക്കും ഏറ്റവും അനുയോജ്യമായ മാതൃകയാണിത്.
















