Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പ്പനയിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാൻ ആവില്ലെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിൽ പ്രാഥമികമായി തന്നെ കുറ്റം തെളിഞ്ഞെന്ന് കെ. മുരളീധരൻ പറഞ്ഞു. നെയ്യ് കൊടുത്തവർക്കും വാങ്ങിയവർക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു. നെയ്യ് വിതരണത്തിനുള്ള കരാർ ഘട്ടം മുതൽ ക്രമക്കേട് ആരംഭിച്ചെന്നാണ് ക്ഷീരവികസന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേയ്‌ക്ക് നെയ്യ് എത്തിക്കുന്ന കരാറിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെൻഡർ ക്രമീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ലോഡിൽ മറ്റൊരിടത്ത് നിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും വ്യക്തമാക്കി.

ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്‌ക്ക് 85 ലക്ഷം രൂപയ്‌ക്കുമേൽ നഷ്ടമുണ്ടായതായുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Recent Posts