
തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ബി.ജെ.പി കൈവരിച്ച രാഷ്ട്രീയ മുന്നേറ്റം പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ ശ്രീ. രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആറ്റുകാൽ മണ്ഡലം പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചോദിച്ചപ്പോൾ, അത് ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയുടെയോ പ്രചാരണത്തിന്റെയോ മാത്രം വിജയമല്ലെന്നും, താഴെത്തട്ടിൽ പ്രവർത്തിച്ച ഓരോ ബി.ജെ.പി പ്രവർത്തകന്റെയും വിജയമാണെന്നുമാണ് താൻ മറുപടി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
നേമം മണ്ഡലത്തിലെ എം.എൽ.എ ഓഫീസ് ഒരു വ്യക്തിയുടെ ഓഫീസ് മാത്രമല്ല, മറിച്ച് ‘വികസിത നേമം ഹെഡ്ക്വാർട്ടേഴ്സ്’ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെയും പ്രവർത്തകരുടെയും പ്രശ്നങ്ങൾക്ക് അതിവേഗ പരിഹാരം കണ്ടെത്തുന്ന ജനകീയ സേവനകേന്ദ്രമായി ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 45 വർഷമായി നേമം മണ്ഡലത്തിന് നിഷേധിക്കപ്പെട്ട വികസനം യാഥാർത്ഥ്യമാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിലെ 139 മണ്ഡലങ്ങൾക്കും മാതൃകയാകുന്ന ‘മോഡൽ കോൺസ്റ്റിറ്റ്യൂവൻസി’ ആയി നേമത്തെ മാറ്റുന്നതിനുള്ള വികസന പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്രസർക്കാർ ഉടനടി ശക്തമായ നടപടികൾ സ്വീകരിച്ചുവെന്നും കേസ് സി.ബി.ഐക്ക് കൈമാറി പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അതിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളായ അവസരവാദികളാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യപരമായി ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയാത്ത സാഹചര്യത്തിലാണ് കോൺഗ്രസും സി.പി.എമ്മും വ്യാജ പ്രചാരണങ്ങളുടെ രാഷ്‌ട്രീയം പിന്തുടരുന്നതെന്ന് അദ്ദേഹം വിമർശിച്ചു. നിയമസഭയിൽ വർഷങ്ങളായി നിലനിന്നിരുന്ന കോൺഗ്രസ്–സി.പി.എം ഒത്തുകളിയെ തകർക്കാൻ ബി.ജെ.പിയുടെ മൂന്ന് ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഒരു കുടുംബ പാർട്ടിയോ വിദേശ ആശയങ്ങളിൽ അധിഷ്ഠിതമായ പ്രസ്ഥാനമോ അല്ലെന്നും, പ്രവർത്തകരുടെ വിയർപ്പും ത്യാഗവും കൊണ്ട് വളർന്ന ദേശീയ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. “Nation First, Party Second, Self Last” എന്നതാണ് പാർട്ടിയുടെ അടിസ്ഥാന തത്വമെന്നും, “എല്ലാവർക്കും വികസനം, ആർക്കും പ്രീണനമില്ല” എന്ന നിലപാടിലും പാർട്ടി അച്ചടക്കത്തിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കെതിരെ ചില മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന ഫണ്ട് സ്കാം ഉൾപ്പെടെയുള്ള വ്യാജ പ്രചാരണങ്ങളെ പ്രവർത്തകർ ജാഗ്രതയോടെ നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വരും ദിവസങ്ങളിലും ഇത്തരം ദുഷ്പ്രചരണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രവർത്തകർ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൗൺസിലർമാരും പാർട്ടി പ്രവർത്തകരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നേമത്തെ കേരളത്തിലെ ഏറ്റവും മികച്ച വികസന മണ്ഡലമാക്കി മാറ്റാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.