Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്ലാസ്‌ഗോ: പലതാരങ്ങളും ഭാരതത്തിനായി വിജയക്കൊടി പാറിക്കുമ്പോള്‍ അതിന്റെ പുറകിലെ കഠിനാധ്വാനത്തിന്റെ കഥകള്‍ പലപ്പോഴും അവ്യക്തമായിരുന്നു, എന്നാല്‍ പ്രത്യാശയുടെയും പട്ടിണിയുടെയും കഥകള്‍ പറയുന്ന താരങ്ങളുടെ പട്ടികയിലെ ഒരാളാണ് പുരുഷ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ റിഷികാന്ത സിംഗ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 60 കിലോ ഭാരോദ്വഹന വിഭാഗത്തില്‍ റിഷികാന്ത 264 കിലോഗ്രാം ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ഭാരതം നേടിയ ഈ ആദ്യ വെള്ളി നേട്ടത്തില്‍ രാജ്യം മുഴുവന്‍ സന്തോഷിച്ചെങ്കിലും, മെഡലിന് പിന്നിലെ കഥ പ്രചോദനാത്മകമായിരുന്നു. കൗമാരപ്രായത്തില്‍, റഷികാന്ത ഭാരോദ്വഹനം ഉപേക്ഷിച്ച് ഒരു നിര്‍മ്മാണ സ്ഥലത്ത് ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു. പിന്നീട് ഭാരോദ്വഹനത്തില്‍ പരിചയമുള്ള ആളുകളുമായുള്ള ബന്ധം പോലും നിര്‍ത്തിവച്ച് അദ്ദേഹം കൂലിപ്പണിക്കിറങ്ങി.

കായികരംഗത്തെ ഭാവിയും തന്റെ സകല സ്വപ്‌നങ്ങളും പാതി വഴിയില്‍ അവസാനിപ്പിച്ചായിരുന്നു ജീവതം ഭദ്രമാക്കാനൂള്ള ആ നെട്ടോട്ടം. അക്കാലത്തെല്ലാം ഏത് ജോലിചെയ്താണ് ജീവിക്കേണ്ടത് എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു അവനുണ്ടായിരുന്നത്.

2016ല്‍ ദേശീയ യൂത്ത് കിരീടം, 2017ല്‍ ജൂനിയര്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, തുടങ്ങിയ നേട്ടങ്ങള്‍ ഒരു ഭാഗത്ത് കൊയ്തുകൊണ്ടിരിക്കുമ്പോഴും കുടുംബത്തിന്റെ നിലനില്‍പ്പിനായി ഭാരോദ്വഹനത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മറ്റ് ജോലികളില്‍ തുടരേണ്ടതായി വന്നു. അക്കാലത്ത് ദിവസവും 150 രൂപ കിട്ടുന്ന ജോലിക്കാണ് പോയിക്കൊണ്ടിരുന്നത്.

ചില ദിവസങ്ങളില്‍ ആഹാരം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. തക്യേലിലെ വെയ്റ്റ് ലിഫ്റ്റിംഗ് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചതോടെ എല്ലാം മാറി. വീണ്ടും കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു, ഒരു വര്‍ഷത്തിനുള്ളില്‍ റിഷികാന്ത തന്റെ ആദ്യത്തെ സീനിയര്‍ ദേശീയ കിരീടം നേടി.

2025ല്‍ അഹമ്മദാബാദില്‍ നടന്ന കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ അദ്ദേഹം സ്വര്‍ണ്ണം നേടി. ഇതോടെ ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയായിരുന്നു.

Recent Posts