തിരുവനന്തപുരം: കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് അതിവേഗ റെയില്‍പ്പാത പദ്ധതിയുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതിയുടെ രൂപരേഖ അദ്ദേഹം വി.ഡി. സതീശന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഹൈ സ്പീഡ് റെയില്‍പ്പദ്ധതി അതുപോലെ നടപ്പാക്കാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് മറ്റൊരു പദ്ധതിയുമായി അദ്ദേഹം സര്‍ക്കാരിനെ സമീപിച്ചത്. 17,001 കോടി രൂപ മുടക്കി അഞ്ച് വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്ന അതിവേഗ റെയില്‍പ്പാതയിലൂടെ 83 കിലോമീറ്റര്‍ 45 മിനിറ്റില്‍ സഞ്ചരിക്കാം.
കോഴിക്കോട്ടുനിന്ന് താമരശ്ശേരി വരെ മുകളിലൂടെ പോകുന്ന പാത അടിവാരത്തുനിന്ന് തുരങ്കത്തിലൂടെ സഞ്ചരിച്ചു കല്‍പ്പറ്റയിലെത്തും, അവിടെ നിന്ന് പിന്നെയും മുകളിലൂടെ സുല്‍ത്താന്‍ ബത്തേരിക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ യാത്രാ സംവിധാനം ഇതെന്നു ശ്രീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
1. ഇതു സാധാരണ പാതയല്ല, അതിനാല്‍, വനമോ മരമോ നശിപ്പിക്കില്ല. മണ്ണിടിച്ചിലോ പാ
റക്കെട്ടുകളോ ബാധിക്കില്ല, വന്യമൃഗങ്ങള്‍ ട്രാക്കില്‍ കടക്കില്ല.
2. പ്രത്യേക ടണല്‍ ബോറിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചു തുരങ്കം നിര്‍മിക്കും. മുകളിലേക്കും താഴേക്കും 6.5 മീറ്റര്‍ വലുപ്പമുള്ള രണ്ടു തുരങ്കങ്ങള്‍. ഓരോ 300 മീറ്ററിലും പരസ്പരം ബന്ധിപ്പിക്കും. ഒരു നടപ്പാതയുണ്ടാവും.
3. അടിവാരം മുതല്‍ കല്‍പ്പറ്റ വരെ 100 കിലോമീറ്റര്‍ വേഗം, ബാക്കി 180.
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഒരു സ്ഥാപനമാകും ലൈന്‍ നിര്‍മിക്കുക. പണം കണ്ടെത്താന്‍ തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗപ്പാതയ്‌ക്കു നിര്‍ദേശിച്ച രീതി തന്നെ. 83 കി.മീ. പാതയുടെ ചെലവ് 17,001 കോടി, സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി മാത്രം.
ദിവസം 70,000 പേര്‍ വീതം ഇരുവശത്തേക്കും യാത്ര ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ ഡിഎംആര്‍സി വിശദ പദ്ധതി തയാറാക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.
















