തിരുവനന്തപുരം: കേരളം അതിവേഗ റെയില്‍വെ (കെഎച്ച്എസ്ആര്‍) പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിച്ചു. തിരുവനന്തപുരം പൂജപ്പുര മുതല്‍ കണ്ണൂര്‍ മുണ്ടയാടു വരെയുള്ള അതിവേഗ റെയില്‍പ്പാതയ്‌ക്ക് 60,000 കോടിയാണ് ചെലവ്. ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഡിപിആര്‍ കൈമാറി.
473.20 കിലോമീറ്റര്‍ ഇരട്ടപ്പാതയില്‍ തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കമാണ്. അതൊഴികെ പൂര്‍ണമായും എലിവേറ്റഡ് (ഉയര്‍ത്തിയ നിലയില്‍) ആയിട്ടാകും നിര്‍മാണം. പദ്ധതിക്കായി 20 മീറ്റര്‍ വീതിയിലുള്ള ഭൂമിയേ ഏറ്റെടുക്കേണ്ടതുള്ളൂവെന്നാണ് ഡിപിആറില്‍ പറയുന്നത്. നിര്‍മാണത്തിനുശേഷം ഈ ഭൂമി നിബന്ധനകള്‍ക്കു വിധേയമായി കൃഷിക്കോ കന്നുകാലി മേയ്‌ക്കലിനോ ഉടമകള്‍ക്ക് ലീസിന് നല്‍കും. നിര്‍മാണച്ചെലവില്‍ 36,000 കോടി രൂപ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 51:49 അനുപാതത്തിലുള്ള ഇക്വിറ്റി ഷെയറാകും. ബാക്കി തുക 24,000 കോടി ക്രൗഡ് ഫണ്ടിങ് വഴി സമാഹരിക്കും. അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
മൂന്നു വിമാനത്താവളങ്ങളെ നേരിട്ടു ബന്ധിപ്പിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് 10 കിലോമീറ്ററില്‍ പ്രത്യേക റോഡുണ്ടാകും. ട്രെയിനുകളുടെ ഡിസൈന്‍ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററും സര്‍വീസ് വേഗം 180 എന്നതുമായിരിക്കും. ശരാശരി വേഗം മണിക്കൂറില്‍ 140 കിലോമീറ്റര്‍. സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് പാത. ഇതില്‍ ആക്സില്‍ ലോഡ് കുറവായതിനാല്‍ ചെലവ് ഗണ്യമായി കുറയും. 23 സ്റ്റേഷനുണ്ട്.
തിരക്കേറിയ സമയങ്ങളില്‍ (രാവിലെ ആറ് മുതല്‍ 11 വരെയും, വൈകുന്നേരം നാല് മുതല്‍ രാത്രി എട്ടു വരെയും) 20 മിനിറ്റ് ഇടവേളയിലും മറ്റു സമയങ്ങളില്‍ 40 മിനിറ്റ് ഇടവിട്ടുമാകും സര്‍വീസ്. പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായതിനാല്‍ നിന്നു യാത്ര അനുവദിക്കില്ല. തുടക്കത്തില്‍ പ്രതിദിനം 54,400 യാത്രക്കാരെ വഹിക്കാനാകും. തിരക്ക് കൂടുമ്പോള്‍ സര്‍വീസുകള്‍ തമ്മിലെ ഇടവേള അഞ്ച് മിനിറ്റ് വരെയായി കുറയ്‌ക്കും. പ്രതിദിന ശേഷി 2.28 ലക്ഷമായി ഉയര്‍ത്തും.
തുടക്കത്തില്‍ 800 സീറ്റുള്ള 12 കോച്ചാകും ട്രെയിനിലുണ്ടാവുക. പ്ലാറ്റ്ഫോമുകള്‍ 16 കോച്ചുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്യുന്നതിനാല്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാം. പദ്ധതിക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും സ്വന്തം സോളാര്‍ പ്ലാന്റുകളില്‍ നിന്നാണ്. അധിക വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കും. രണ്ടാം ഘട്ടത്തില്‍ ഈ പാത കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കും തുടര്‍ന്ന് കോഴിക്കോട്, കല്‍പ്പറ്റ, പട്ടാമ്പി, പാലക്കാട്, തൃശൂര്‍ തുടങ്ങിയിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായുള്ള ജങ്ഷന്‍ സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ത്തന്നെ വിഭാവനം ചെയ്തിട്ടുണ്ട്.
ഡിപിആര്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലിയും പങ്കെടുത്തു.
















