മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനോടുള്ള അടുപ്പം കൊണ്ടാണ് മകള്‍ വീണാ വിജയന് മാസപ്പടിയായി കോടിക്കണക്കിന് രൂപ നല്‍കിയതെന്ന് സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ഇ.ഡിക്കു നല്‍കിയ മൊഴി പുറത്തായിരിക്കുന്നു. ശശിധരന്‍ കര്‍ത്തയുടെ സ്വത്ത് കണ്ടെത്തലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇങ്ങനെയൊരു മൊഴി നല്‍കിയത്. ചോദ്യം ചെയ്യലില്‍ വീണ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. 2024 ലാണ് ഇങ്ങനെയൊരു മൊഴി സിഎംആര്‍എല്‍ കമ്പനി മേധാവി ഇ.ഡിക്ക് നല്‍കിയത്. അന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ്. നിയമസഭയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ ഇത്തരം യാതൊരു ഇടപാടുകളും താനോ മകളോ ചെയ്തിട്ടില്ലെന്നാണ് പിണറായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചവരെ പിണറായി കടന്നാക്രമിക്കുകയും ചെയ്തു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനി തന്റെ കമ്പനിയായ സിഎംആര്‍എല്ലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ശശിധരന്‍ കര്‍ത്തയുടെ മൊഴിയിലുണ്ട്. നഷ്ടത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന ദുര്‍ബലമായ കമ്പനിയാണ് വീണയുടേതെന്നും മൊഴിയില്‍ പറയുന്നു. ഇന്‍ വോയിസ് ഇല്ലാതെയും സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് വീണ ലക്ഷങ്ങള്‍ കൈപ്പറ്റിയതായും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. വീണയ്‌ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷനെ കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷിക്കുകയാണ്. ഈ കമ്പനിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം മരവിപ്പിക്കുകയും ചെയ്തു. ഇത്രയും വിവരങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. പിണറായിയും മകളും അറിഞ്ഞുകൊണ്ടാണ് അനധികൃത പണമിടപാടുകള്‍ നടന്നിട്ടുള്ളത്. അച്ഛന്‍ മുഖ്യമന്ത്രി ആയതുകൊണ്ടാണ് മകള്‍ക്ക് പണം ലഭിച്ചത്.
വീണ അവരുടെ അമ്മയുടെ പെന്‍ഷന്‍ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്നാണ് പിണറായി തുടക്കത്തില്‍ വാദിച്ചുകൊണ്ടിരുന്നത്. പാര്‍ട്ടിയും ഇത് ഏറ്റുപാടി. വീണ വിജയന്‍ സ്വതന്ത്ര വ്യക്തിയാണെന്നും, അവര്‍ക്ക് ഏതെങ്കിലും കമ്പനിയില്‍നിന്ന് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ സേവനം നല്‍കിയതിന്റെ പ്രതിഫലമാണെന്നും, മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് ബിസിനസ് നടത്താന്‍ പാടില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വാദിച്ചുകൊണ്ടിരുന്നു. ഈ വാദങ്ങളെല്ലാം ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. പിണറായിയുടെ വീട്ടില്‍ വീണയെ ചോദ്യംചെയ്യാന്‍ എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ പാര്‍ട്ടിക്കാര്‍ ആക്രമിച്ചതിനെ ന്യായീകരിച്ചവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. ഈ കേസിലെ പ്രതികള്‍ക്ക് ജാമ്യം പോലും ലഭിച്ചിട്ടില്ല. ഇനി പിണറായിയെ ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പാര്‍ട്ടിക്കാര്‍ പഴയതുപോലെ പ്രതികരിക്കാന്‍ യാതൊരു സാധ്യതയുമില്ല.
തനിക്കും മകള്‍ക്കും എതിരായ അഴിമതി കേസുകള്‍ നേരിടാന്‍ കൂടിയാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കൈവശപ്പെടുത്തിയത്. ഇതും പ്രയോജനം ചെയ്യാതെ വന്നിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് പിണറായി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുന്നു. പിണറായിയെ ചോദ്യംചെയ്യാന്‍ വിളിക്കാനുള്ള നീക്കത്തിലാണ് ഇ.ഡി. ഇത് മുന്‍കൂട്ടിക്കണ്ട് പാര്‍ട്ടി നേതാക്കള്‍ സുരക്ഷിതമായ അകലം പാലിക്കുകയാണ്. ഇനിയും പിണറായിക്കൊപ്പം നിന്നാല്‍ തങ്ങളുടെ രാഷ്‌ട്രീയഭാവി തന്നെ അപകടത്തിലാവുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്. പിണറായിയുടെ ചാവേറിനെ പോലെ പെരുമാറിയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പോലും നിശ്ശബ്ദത പാലിക്കുന്നത് ഇതുകൊണ്ടാണ്.
അഴിമതികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആദര്‍ശവാന്‍ ചമയുകയാണ് പിണറായി ചെയ്തിട്ടുള്ളത്. ഇ.ഡിക്ക് നല്‍കിയിട്ടുള്ള സിഎം ആര്‍എല്‍ കമ്പനി മേധാവിയുടെ മൊഴി ഈ തന്ത്രം പൊളിച്ചിരിക്കുന്നു. ആര്‍ജ്ജവത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്‌ക്കുകയാണ് പിണറായി ചെയ്യേണ്ടത്. പിണറായിയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ലേശം ഉളുപ്പുണ്ടെങ്കില്‍ ഇത് ചെയ്യണമെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പറയാനുള്ളത്.
















