കൊച്ചി: ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതരമായ പോരായ്‌മകളുണ്ടെന്ന് കേരള ഹൈക്കോടതി വിമർശനം. 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്നും ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 43 വർഷമായി സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധനയോ സ്റ്റോക്ക് വെരിഫിക്കേഷനോ നടന്നിട്ടില്ല. ഓൺലൈൻ വഴിപാടുകൾ, ഇ-ഹുണ്ഡി, കാർഡ് സ്വൈപ്പിംഗ് എന്നിവയിലൂടെ ലഭിക്കുന്ന തുക കൃത്യമായി രേഖപ്പെടുത്തുന്നതിലും കണക്കാക്കുന്നതിലും പോരായ്‌മകളുണ്ട്.
2011-12 സാമ്പത്തിക വർഷം മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകളാണ് നിലവിലുള്ളത്. സാമ്പത്തിക ഇടപാടുകളിൽ കർശനമായ സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.















