ന്യൂദല്‍ഹി: സര്‍ക്കാരിന് മുന്നില്‍ സംശയത്തിന്റെ നിഴല്‍ വീഴുന്നത് തടയാന്‍ പരീക്ഷകളെ കുറ്റമറ്റതാക്കാനുള്ള സമിതിയെ നയിക്കാന്‍ ആധാറിന്റെ ശില്‍പിയായ നന്ദന്‍ നിലകേനിയെ തിരിച്ചുവിളിച്ച് പ്രധാനമന്ത്രി മോദി. പണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്സിനെതിരെ പ്രതിപക്ഷം ചോദ്യമുയര്‍ത്തിയപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ അധിപനായ രത്തന്‍ ടാറ്റയെയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയേയും തലപ്പത്തേക്ക് കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം നിശ്ശബ്ദരായി. ഇന്ന് അതേ നീക്കമാണ് മോദി ആവര്‍ത്തിച്ചത്. .
പരീക്ഷകള്‍ കുറ്റമറ്റതാക്കാനുള്ള സമിതിയില്‍ നന്ദന്‍ നിലകേനിയുടെ കീഴില്‍ ഉള്ള മറ്റ് അഞ്ച് പേരും വിശ്വാസ്യതയ്‌ക്ക് മാറ്റ് കൂട്ടാവുന്ന വ്യക്തിത്വങ്ങള്‍ തന്നെ.. മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, . മുൻ ഐബി ഡയറക്ടർ തപൻ ദേഖ, ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ധൻ അമൃത് ലാൽ മീന എന്നിവര്‍.
ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ നന്ദന്‍ നിലകേനി ഇന്ത്യയില്‍ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധനാണ്. ദീര്‍ഘകാലം ഇന്ത്യയിലെ ടെക് ഭീമന്മാരില്‍ ഒന്നായ ഇന്‍ഫോസിസിന്റെ സിഇഒയും ചെയര്‍മാനും കൂടി ആയിരുന്നു അദ്ദേഹം. നിരവധി സോഫ്റ്റ് വെയറുകളുടെ സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍. സാങ്കേതികവിദ്യയുടെ ശക്തമായ ഉപയോഗത്തിലൂടെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവുമാക്കുകയാണല്ലോ ലക്ഷ്യം. അതിന് നന്ദന്‍ നിലകേനിയോളം പോന്ന ഒരാള്‍ ഇന്ന് ഇന്ത്യയില്‍ ഇല്ല. കറ കളഞ്ഞ വ്യക്തിത്വം കൂടിയാണ് നന്ദന്‍ നിലകേനി. ഇന്ത്യക്കാര്‍ക്ക് ഒരു വിശ്വസനീയവും ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതുമായ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ മോദി കൊണ്ടുവന്നത് നന്ദന്‍ നിലകേനിയെ ആണ്. ഇന്നും ഇന്ത്യക്കാരുടെഏറ്റവും വിശ്വാസ്യതയുള്ള തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ കാര്‍ഡ് നിലകൊള്ളുന്നു. ലോകത്തിലെ ഏറ്റവും വിപുലമായ ബയോമെട്രിക് ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനവുമാണ് ആധാര്‍.
പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കുക, ചോദ്യപേപ്പറുകൾ ചോരാത്ത രീതിയിൽ ഡിജിറ്റലൈസ് ചെയ്യുക, ഫലപ്രഖ്യാപനം വരെയുള്ള പ്രക്രിയകൾ പൂർണ്ണമായും സുതാര്യമാക്കുക എന്നിവയിൽ ഈ സംഘത്തിന്റെ ശുപാർശകൾ നിർണ്ണായകമാകും. പരീക്ഷാപേപ്പര്‍ വിതരണത്തിലെയും മറ്റും ലോജിസ്റ്റിക് കാര്യങ്ങളില്‍ അമൃത് ലാൽ മീനയ്‌ക്ക് ഏറെ നിര്‍ദേശങ്ങള്‍ നല്‍കാനും അത് നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കാന്‍സാധിക്കും. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന തലച്ചോറാണ് മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന്‍റേത്. സുരക്ഷാ കാര്യങ്ങളെക്കുറിച്ച് മുൻ ഐബി ഡയറക്ടർ തപൻ ദേഖയ്‌ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍സാധിക്കും. ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ എന്നിവര്‍ പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കും. ഇതെല്ലാം കൂടിയാകുമ്പോള്‍ നൂറു ശതമാനവും സുരക്ഷിതമായ,നൂറു ശതമാനവും മത്സരക്ഷമത ഉറപ്പിക്കാവുന്ന ഒരു പരീക്ഷാസംവിധാനം സൃഷ്ടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
















