ന്യൂദല്‍ഹി:കോക്രോച്ച് ജനതാ പാർട്ടി (സിജെപി) യുടെ നേതാവ് ചമയാനുള്ള അരവിന്ദ് കെജ്രിവാളിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടികളുടെ ചൂഷണം ആരോപിച്ച് കോണ്‍ഗ്രസിനെ എന്നതുപോലെ ആം ആദ്മി പാര്‍ട്ടിയേയും കരുതലോടെ അകറ്റി നിര്‍ത്തുകയായിരുന്നു സിജെപി നേതാക്കള്‍.
അവര്‍ സര്‍ക്കാരുമായി മാത്രം ചര്‍ച്ചകള്‍ നടത്തി. അരവിന്ദ് കെജ്രിവാളോ രാഹുല്‍ഗാന്ധിയോ സിപിഎം നേതാക്കളോ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ ഇടപെടാന്‍ അനുവദിച്ചില്ല. മാത്രമല്ല, ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചാലും സമരം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രതീക്ഷകളെ തകര്‍ത്ത് പ്രക്ഷോഭം അവസാനിച്ചതായി സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും പ്രഖ്യാപിക്കുകയായിരുന്നു.
സമരത്തിന്റെ തുടക്കത്തില്‍ സോനം വാങ്ചുക് നിരാഹാരം കിടന്നപ്പോള്‍ അരവിന്ദ് കെജ്രിവാളും മറ്റൊരു ആം ആദ്മി നേതാവായ അതിഷിയും സിജെപി സമരവേദിയില്‍ എത്തിയിരുന്നു. പക്ഷെ പിന്നീട് സിജെപി അവരെ വിളിച്ചില്ല. ജൂലായ് 20ന് നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സിജെപിക്കാര്‍ ആം ആദ്മിയെ അകറ്റി നിര്‍ത്തി. പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മിയും സിപിഎമ്മും തങ്ങളെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സിജെപി ഭയന്നിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ സിജെപി ജന്തര്‍മന്തറിലെ വിദ്യാര്‍ത്ഥി കൂട്ടായ്‌മ പിരിച്ചുവിട്ടു, ഇതോടെവിദ്യാര്‍ത്ഥികളുടെ സമരം മുന്നോട്ട് കൊണ്ടുപോകാമെന്ന ആം ആദ്മിയുടെ പ്രതീക്ഷ തകര്‍ന്നുപോയി.
















