ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സുരക്ഷാ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ശക്തമായ ചാവേർ ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ 12 സൈനികരും രണ്ട് പൊലീസുകാരും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന നടത്തിയ ശക്തമായ തിരിച്ചടിയിൽ 12 ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലാണ് സംഭവം നടന്നത്. ചെക്ക് പോസ്റ്റിന്റെ സുരക്ഷാ വലയം ഭേദിച്ച് അകത്തുകയറാൻ കഴിയാതെ വന്നതോടെ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഭീകരർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ശക്തമായ സ്ഫോടനത്തിൽ ചെക്ക് പോസ്റ്റ് കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക താലിബാൻ സംഘടനയായ ടിടിപി (തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ) ഏറ്റെടുത്തിട്ടുണ്ട്. നാല് ചാവേറുകൾ ആക്രമണത്തിൽ പങ്കെടുത്തതായാണ് ടിടിപി അവകാശപ്പെടുന്നത്.
അടുത്ത മാസങ്ങളിലായി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ശക്തമായി വർധിച്ചുവരികയാണ്. ഭീകരർ അഫ്ഗാനിസ്ഥാനിലെ സുരക്ഷിത താവളങ്ങൾ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. എന്നാൽ ഈ ആരോപണം പൂർണ്ണമായും തള്ളിക്കളഞ്ഞ അഫ്ഗാൻ ഭരണകൂടം, ഇത് പാക്കിസ്ഥാന്റെ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കി.
















