Samskriti

ചിത്രരാമായണം-8: ദശരഥന്റെ മരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സുമന്ത്രര്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍, രാജാവ് രാമന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗുഹന്‍ അവരെ ഗംഗയ്‌ക്ക് അപ്പുറം കടത്തിയെന്ന വിവരം മന്ത്രി രാജാവിനെ ധരിപ്പിച്ചു. അപ്പോള്‍ യൗവ്വനത്തില്‍ അറിയാതെയെങ്കിലും താന്‍ ചെയ്ത പാപകര്‍മ്മം ദശരഥന്റെ ഓര്‍മ്മയിലെത്തി .

ആ ദാരുണ സംഭവവും അതില്‍ നിന്നും കിട്ടിയ പുത്രശോകമെന്ന ശാപവും അദ്ദേഹത്തിനു വേദനിക്കുന്ന ഓര്‍മ്മയായി. ”ഹാ, രാമാ! സീതേ! ലക്ഷ്മണാ!” എന്നു നിലവിളിച്ചു ദശരഥന്റെ ആത്മാവ് ദേഹത്തെ വിട്ടു പോയി. മാതുലഗൃഹത്തില്‍ പോയിരുന്ന ഭാരതന്‍ തിരിച്ചുവരുംവരെ രാജദേഹം എണ്ണത്തോണിയില്‍ സൂക്ഷി്ക്കാന്‍ വസിഷ്ഠന്‍ നിര്‍ദ്ദേശിച്ചു.

ഭരതവിലാപം
അയോദ്ധ്യയില്‍ അമ്മ കൈകേയി ഭരതനെ എതിരേറ്റു. അവള്‍ മകനെ സന്തോഷിപ്പിക്കാനായി പറഞ്ഞു: ”നിന്റെ അച്ഛന്‍ ഇനി ഇല്ല; നിനക്കായി ഞാന്‍ രാജ്യം നേടിയിരിക്കുന്നു.” എന്നാല്‍ പിതാവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍, ഭരതന്‍ ബോധമറ്റ് വീണു. എഴുന്നേറ്റപ്പോള്‍ തനിക്ക് രാജപദവി ലഭിക്കാന്‍ അമ്മ ചെയ്ത കാര്യങ്ങള്‍ അറിഞ്ഞു കോപം കൊണ്ടു വിറച്ചു.

വേദനയോടെ ഭരതന്‍ ചോദിച്ചു, ”എന്റെ അച്ഛന്‍ മരരരിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറഞ്ഞിരുന്നോ?” കൈകേയിയുടെ മറുപടി ഒരു മിന്നല്‍പ്പിണര്‍പോലെ ഭരതനില്‍ പതിച്ചു. ”രാമാ, ലക്ഷ്മണാ, സീതേ എന്നിങ്ങനെ അവരുടെ പേര് വിളിച്ചു കരഞ്ഞാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്.”

ഞെട്ടലും വിറയലും കൊണ്ട്, ഭരതന്റെ ദുഃഖം കോപമായി മാറി. അമ്മയെ അതിനിശിത ഭാഷയില്‍ ശക്തമായി നിന്ദിച്ചു. ”ധര്‍മ്മനീതിയുടെ ഘാതകയാണ് നീയെ”ന്ന് ഭര്‍സിച്ചു. ഇങ്ങിനെയൊരമ്മ തനിക്ക് ശാപമാണെന്ന് പ്രഖ്യാപിച്ചു. അമ്മയെ അവഗണിച്ച് ഭരതന്‍ കൗസല്യാ മാതാവിനരികിലേക്ക് ഓടിയെത്തി. അവിടെ അവന്‍ കൗസല്യയുടെ കാലില്‍ വീണ് കരഞ്ഞു. സ്വയം ദുഖത്താല്‍ തകര്‍ന്നിരുന്നിട്ടും കൗസല്യ, കരുണയോടെ ഭരതനെ ചേര്‍ത്തുപിടിച്ചു. അവന്റെ നിരപരാധിത്വം ആ അമ്മയ്‌ക്ക് നന്നായി അറിയാമായിരുന്നു.

ഈ സമയം വസിഷ്ഠമുനി എത്തി, വിവേകവാക്കുകള്‍ പറഞ്ഞു. ഭരതനെ ജീവിതത്തിന്റെ അസ്ഥിരതയും കര്‍മ്മത്തിന്റെ അചഞ്ചലമായ നിയമങ്ങളും എന്തെന്ന് ഓര്‍മ്മിപ്പിച്ചു.

”ദുഃഖിച്ചു കരയുന്നത് ഒന്നിനും പരിഹാരമല്ല. ജനനവും മരണവും ജീവാത്മാവു കടന്നു പോകേണ്ട അവസ്ഥകളാണ്. നിന്റെ കടമ ധര്‍മ്മം നടപ്പാക്കുകയാണ്. മാറ്റാന്‍ കഴിയാത്തതിനെക്കുറിച്ച് പരിതപിക്കുന്നത് ഒന്നിനും പരിഹാരമല്ല.”അങ്ങനെ, ഋഷി പകര്‍ന്ന ജ്ഞാനവെളിച്ചത്തില്‍ മനസ്സ് ശാന്തമാക്കി ഭരതന്‍ പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

ഭരതശത്രുഘ്‌നന്മാര്‍ ചേര്‍ന്ന് ദശരഥന്റെ അന്ത്യകര്‍മ്മം നിര്‍വ്വഹിക്കുന്നു

ഭരണാധികാരിയില്ലാത്ത രാജ്യത്ത് അരാജകത്വം നടമാടാതിരിക്കാന്‍ ഒട്ടും താമസിയാതെ സിംഹാസനത്തില്‍ ആസനസ്ഥനാകാന്‍ ഭരതനോട് ഗുരു വസിഷ്ഠനും മന്ത്രിമാരും ആവശ്യപ്പെട്ടു. എന്നാല്‍ ഭരതന്‍ ആ നിര്‍ദ്ദേശം നിരസിച്ചു. ”രാമനാണ് യഥാര്‍ത്ഥ രാജാവ്. അദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയ കിരീടം ഞാന്‍ ധരിക്കില്ല. നാളെ, നാമെല്ലാം ചേര്‍ന്ന് രാമനെ കണ്ടെത്തി തിരിച്ചുകൊണ്ടുവരാന്‍ വനത്തിലേയ്‌ക്ക് പോകണമെന്നും ഭരതന്‍ നിര്‍ദേശിച്ചു.”