മാഡ്രിഡ്: ലോകകപ്പ് കിരീടം നേടിയ സ്പെയിനിന്റെ പ്രതിരോധനിരയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ആളാണ് മാര്‍ക്ക് കുക്കുറെയ. കളിക്കളത്തില്‍ പുലിയെപ്പോലെയാണ് കുക്കുറെയ. ആക്രമണവും പ്രതിരോധവും ഒരേ വേഗതയില്‍ നടത്തും. എത്ര ഓടിയാലും തളരാത്ത സ്റ്റാമിന. കുക്കുറെയയുടെ ചുരുണ്ട്, ഇടതൂര്‍ന്ന് ചുമലിലേക്ക് വരെ പരന്ന് കിടക്കുന്ന തലമുടിയാണ് പ്രത്യേകത. ഓടുമ്പോള്‍ തുള്ളിക്കളിക്കുന്ന ഈ മുടി കുക്കുറെയുടെ ട്രേഡ് മാര്‍ക്കാണ്. .
പക്ഷെ മകനെ ഓര്‍ത്താല്‍ കുക്കുറെയയ്‌ക്ക് കരച്ചില്‍ വരും. കാരണം മകന്‍ മാത്യു ഓടിസം രോഗിയാണ്. വീട്ടുവിശേഷങ്ങള്‍ ചോദിച്ച് മകനിലേക്ക് എത്തിയാല്‍ കളിക്കളത്തില്‍ പുലിപോലെ ശത്രുക്കളെ കടിച്ചുകീറുന്ന കുക്കുറെയ പിടിച്ചുനില്‍ക്കാനാകാതെ കരയും. ആ നീളൻ ‘മുടി’യ്‌ക്ക് പിന്നിലെ രഹസ്യം ആദ്യമായി കുക്കുറെയ പങ്കുവെച്ചു. തന്റെ സിഗ്നേച്ചർ ലുക്കായ നീളമുള്ള മുടിയെക്കുറിച്ചും താരം അഭിമുഖത്തില്‍ മനസ്സുതുറന്നു. ഓട്ടിസം ബാധിച്ച മകന് തന്റെ മുടി വളരെ ഇഷ്ടമായതുകൊണ്ടാണ് അത് ഇത്രയും നീട്ടി വളർത്തുന്നത്. അവൻ തന്നെ മറന്നുപോയാലും , ഈ മുടി കണ്ടെങ്കിലും അവന് എന്നെ തിരിച്ചറിയാൻ സാധിക്കുമല്ലോ എന്നാണ് കുക്കുറെയ കരുതുന്നത്.
ബി.ബി.ഒ സ്പോർട്സിന് നല്‍കിയ അഭിമുഖത്തിലാണ് ഓട്ടിസം ബാധിച്ച മകൻ മാത്യുവിനെ വളർത്തുന്നതില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ പ്രൊഫഷണല്‍ ഫുട്ബാള്‍ ജീവിതത്തെ മകന്റെ രോഗം എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്നും താരം പറഞ്ഞു.
മകന് ഓട്ടിസമാണെന്ന് ആദ്യം തിരിച്ചറിഞ്ഞപ്പോള്‍ താനും പങ്കാളി ക്ലോഡിയ റോഡ്രിഗസും കഠിനമായ മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയതെന്ന് കുക്കുറെയ്യ പറയുന്നു. കുട്ടിക്ക് ഓട്ടിസമാണെന്ന് ഡോക്ടർമാർ പറയുമെങ്കിലും അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് അച്ഛനമ്മമാര്‍ക്ക് അറിയില്ലെന്നും അതെല്ലാം പഠിച്ചെടുക്കേണ്ടതുണ്ടെന്നും കുക്കുറെയ പറയുന്നു.
ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാന്‍ പഠിപ്പിച്ചത് മകന്റെ രോഗമാണ്. മകന്‍ മാത്യുവിനെ സാധാരണ സ്കൂളിലായിരുന്നു അയച്ചിരുന്നത്. എന്നാല്‍ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ മകൻ കഠിനമായി ബുദ്ധിമുട്ടി. സ്കൂളിനോട് ഇണങ്ങാന്‍ കഴിയാതെ കരയുന്ന മകനെ ഉടനെ തന്നെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. സ്കൂളിലാക്കി തിരികെ വീട്ടിലെത്തുമ്പോള്‍ കുക്കുറെയയ്‌ക്കും ഭാര്യക്കും കണ്ണീരടക്കാൻ സാധിക്കുമായിരുന്നില്ല. അങ്ങിനെയാണ് ഒടുവില്‍ മകന് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കുന്ന ഓട്ടിസം ബാധിച്ച കൂട്ടികള്‍ക്കുള്ള പ്രത്യേക സ്കൂളിലേക്ക് മാറ്റിയത്.
കുടുംബവുമായി ഒന്നിച്ചുള്ള അവധിക്കാല യാത്രകള്‍, ഭക്ഷണം കഴിക്കല്‍ തുടങ്ങി ഓരോ കാര്യങ്ങളും മകന്‍ മാത്യുവിന്റെ ഇഷ്ടമനുസരിച്ചാണ് ചെയ്യുക. ക്ലബ്ബുകള്‍ മാറുന്ന കാര്യത്തില്‍ പോലും മകന് അനുയോജ്യമായ തെറാപ്പിയും മികച്ച വിദ്യാഭ്യാസവും ലഭിക്കുന്ന നഗരമാണോ എന്ന് ഉറപ്പുവരുത്താറുണ്ട്. മാത്യു സന്തോഷത്തോടെയിരുന്നാല്‍ താന്‍ നൂറു ശതമാനം പ്രകടനം പുറത്തെടുക്കുമെന്നും കുക്കുറെയ്യ.
മകൻ ഓരോ മൂന്നോട്ടുള്ള കുതിപ്പും വലിയ സന്തോഷമാണ് നല്‍കും. തന്റെ മകൻ പൂർണ്ണ ആരോഗ്യവാനായിരിക്കാന്‍ തന്റെ എല്ലാ സമ്പാദ്യവും നല്‍കാന്‍ തയ്യറാണ്.
ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്തുന്ന ലോകമെമ്പാടുമുള്ള മറ്റ് മാതാപിതാക്കള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരാനാണ് മകന്റെ രോഗവിവരം മാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നതെന്നും കുക്കുറെയ്യ.
















