ന്യൂദൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരും വെള്ളിയാഴ്ച ജന്തർ മന്തറിൽ എത്തി പ്രതിഷേധക്കാർക്ക് പിന്തുണ നൽകി. ഭാര്യയേയും ഒപ്പം കൂട്ടിയായിരുന്നു നേതാവിന്റെ വരവ്. എന്നാൽ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ എന്തിനാണ് തീവ്രവാദികളായ ഉമർ ഖാലിദും ഷർജിൽ ഇമാമിന്റെയും പേരുകൾ പരാമർശിച്ചത് എന്നതാണ് സംശയത്തിന്റെ ചോദ്യമുയരുന്നത്. മണിശങ്കറുടെ പ്രസ്താവന ഇങ്ങനെ:
“ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും കേസുകൾ ഞങ്ങൾ കണ്ടു. അവർ ഇപ്പോഴും ജയിലിലാണ്, കോടതിയിൽ അവരുടെ കേസ് തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അന്ന് ഞാൻ എന്റെ ശബ്ദം ഉയർത്താൻ ശ്രമിച്ചു, പക്ഷേ എനിക്ക് ഭയമായിരുന്നു. വിദ്യാർത്ഥികൾ ഭയമില്ലാത്തവരാണ്, രാജ്യവും അങ്ങനെ ആയിരിക്കണം. ചർച്ചകൾ നടക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ ഞാൻ ഇവിടെ വന്നത് പഠിക്കാനാണ്. വിദ്യാർത്ഥികൾ ഞങ്ങളെ ഭയമില്ലാത്തവരായിരിക്കാൻ പഠിപ്പിക്കുന്നു. ഞങ്ങൾ മോദിയെയും ഷായെയും ഭയപ്പെട്ടിരുന്നു, എന്നാൽ ആ പേടി എനിക്ക് ഇന്ന് മാറുന്നുണ്ട്” – മണിശങ്കർ പറഞ്ഞു.
ഇതിനു പുറമെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് മണിശങ്കർ അയ്യരുടെ ഭാര്യ സുനിത അയ്യറും വാചാലയായി. “അത് കുട്ടികളായാലും വിദ്യാർത്ഥികളായാലും തൊഴിലാളികളായാലും കർഷകരായാലും അക്രമം ഉണ്ടാകരുത്. ഇതൊരു സമാധാനപരമായ പ്രതിഷേധമാണ്. ജനങ്ങളുടെ ശബ്ദം കേൾക്കാനും അതിനോട് നമ്മുടെ സ്വന്തം ശബ്ദവും ചേർക്കാനുമാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്.”- അവർ പറഞ്ഞു.
അതേ സമയം തന്നെ ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടയിൽ വ്യാഴാഴ്ച അർദ്ധരാത്രി ഒരു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി നിയമം നടപ്പിലാക്കുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പറഞ്ഞിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ആഴ്ച തിങ്കളാഴ്ച ആരംഭിക്കുമ്പോൾ ചോദ്യപേപ്പർ ചോർച്ചയുണ്ടായാൽ കർശന നടപടിയെടുക്കുന്നതിനുള്ള വ്യവസ്ഥകളുള്ള ഒരു ബിൽ കൊണ്ടുവരുമെന്നും അത് എത്രയും വേഗം പാസാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
















