പത്തനംതിട്ട: മതം മാറ്റ ലോബികള്‍ വനമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് പിന്നില്‍ ഗൂഡ ലക്ഷ്യങ്ങള്‍. ഗോത്ര സമൂഹത്തെ മതം മാറ്റുന്നതിനൊപ്പം ഹിന്ദു ധര്‍മ്മ വിരുദ്ധ പ്രചാരണവും ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നതായി ആരോപണമുണ്ട്. തുടക്കത്തില്‍ സ്വാന്തന വചനവുമായി എത്തുന്നവര്‍ പിന്നീട് പണം നല്കി പാവപ്പെട്ട ഗോത്രവര്‍ഗക്കാരെ മതം മാറ്റാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നല്കി പാട്ടിലാക്കിയ ശേഷം ഹിന്ദു മതത്തെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും എതിര്‍ക്കുന്നവരെ കള്ള കേസില്‍ കുടുക്കുകയുമാണ് രീതി.
വനവാസി ഗോത്രവര്‍ഗ സമൂഹത്തെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം റാന്നി താലൂക്കില്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അടിച്ചിപ്പുഴ വനവാസി ഗോത്രവര്‍ഗ ഉന്നതികളില്‍ ബ്രദറന്‍ അസംബ്ലി സഭ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഹിന്ദു ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഭാരവാഹികള്‍. യാതൊരു പ്രകോപനവും ഇല്ലാതെയാണ് നിരാലംബരും നിസഹായരുമായ വനവാസി സമൂഹത്തെ സംഘടിതമായി എത്തിയ പെന്തക്കോസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇത് ന്യായീകരിക്കാന്‍ ആകാത്തതാണെന്നും വോട്ട് രാഷ്‌ട്രീയം മുന്‍നിര്‍ത്തി ഇത്തരം സംഭവങ്ങളില്‍ ദളിത് ആക്ടിവിസ്റ്റുകളും സാംസ്‌കാരിക നായകന്മാരും രാഷ്‌ട്രീയ പ്രവര്‍ത്തകരും മൗനം പാലിക്കുന്നത് അനീതിയാണെന്നും നേതാക്കള്‍ ആരോപിച്ചു.
പരമ്പരാഗതമായി ഇവര്‍ അനുഷ്ഠിച്ചു പോരുന്ന ഗോത്ര ആചാരങ്ങളും വിശ്വാസങ്ങളും ഗോത്രഭൂമിയും സംരക്ഷിക്കുവാന്‍ ആവശ്യമായ നിയമ സഹായങ്ങള്‍ നല്കും. ഒപ്പം ഇവിടുത്തെ അന്തേവാസികള്‍ക്ക് ആവശ്യമായ ഭൗതീക സൗകര്യങ്ങളും ഒരുക്കി നല്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ പറഞ്ഞു.

സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസ്, ജില്ലാ അധ്യക്ഷന്‍ ടി.ആര്‍. ജയദേവ്, ജനറല്‍ സെക്രട്ടറി കെ. സതീഷ് കുമാര്‍, സെക്രട്ടറിമാരായ കെ.പി. സുരേഷ്, ഹരി ഇലന്തൂര്‍, മനോഹര്‍ ഗോപിനാഥ് തുടങ്ങിയവര്‍ ഊര് മൂപ്പനും ഊരിന്റെ വാര്‍ഡ് മെമ്പറുമായും കൂടിക്കാഴ്ച നടത്തി.
സേവനം വെറും നാടകം
വനവാസികള്‍ക്കിടയിലും വനവാസി ഗോത്രവര്‍ഗ സമൂഹങ്ങള്‍ക്കിടയിലും പട്ടികജാതി-വര്‍ഗക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലും സേവന പ്രവര്‍ത്തനങ്ങളുടെ മറവിലാണ് മതപരിവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. യാത്രാ സൗകര്യങ്ങള്‍ ഇല്ലാത്ത വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലയാണ് അടിച്ചിപ്പുഴ. വനവാസി ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന ഇവിടെ 2019-20 കാലഘട്ടങ്ങളില്‍ കൊവിഡ് കാലത്ത് സ്വാന്തന പ്രവര്‍ത്തനമായിട്ടാണ് ബ്രദറന്‍ സഭ വിശ്വാസികള്‍ ആദ്യമായി എത്തിയത്.
തുടര്‍ന്ന് മതപരിവര്‍ത്തനത്തിനും ഭൂമി കൈയേറ്റത്തിനും തുടക്കം കുറിച്ചു. 20ലധികം നിര്‍ധനരായ ഗോത്രവര്‍ഗ കുടുംബങ്ങളെ ഇതിനോടകം മതം മാറ്റിയതായി പട്ടികവര്‍ഗ മലവേടന്‍ മഹാസഭ ജനറല്‍ സെക്രട്ടറി രാജശേഖരന്‍ പറയുന്നു.
നിയമത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തനം
2020 മുതല്‍ റാന്നി അടിച്ചു പുഴ ഭാഗങ്ങളിലെ ഉന്നതികളില്‍ പ്രവര്‍ത്തനമാരംഭിച്ച പെന്തക്കോസ് സഭ വിശ്വാസികള്‍ അവിടെ ഭൂമി കൈയേറ്റത്തിനുള്ള ശ്രമവും പ്ര ാര്‍ത്ഥനാലയം പണിയുന്നതിനുള്ള ശ്രമവും ആരംഭിച്ചിരിന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വനവാസികള്‍ക്ക് സര്‍ക്കാര്‍ കെട്ടിക്കൊടുത്ത ഒരു വീട് അനധികൃതമായി കൈയേറി അവിടെ സഭയുടെ ബോര്‍ഡ് സ്ഥാപിച്ചു. പ്രാര്‍ത്ഥനയുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയുമാണ് ചെയ്തിരുന്നത്. ഇതിനെതിരെ പട്ടിക ഗോത്രവര്‍ഗ കമ്മിഷന് പരാതി നല്കി. കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പെന്തക്കോസ് സഭ വിശ്വാസികള്‍ പ്രവര്‍ത്തിക്കുന്നതായി ബോധ്യം വന്നു. അതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ ഉത്തരവിട്ടിട്ടും നടപടി ഉണ്ടായില്ല. എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി ഇപ്പോഴും സഭാപ്രവര്‍ത്തനം നടക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഓമല്ലൂര്‍ മാതൃകയില്‍ ഭീതി പരത്തുന്നു
വനമേഖലയില്‍ ഇതുവരെ ഉണ്ടായിരുന്ന ശാന്തത തകര്‍ത്താണ് അട്ടഹാസഹവും വിലാപവും പാര്‍ത്ഥനാ ഹാളില്‍ മുഴങ്ങുന്നത്. ഇന്നലെ വരെ തുടര്‍ന്നു വന്ന ആരാധനാ രീതികളെ അധിക്ഷേപിക്കുന്ന സമീപനം പെന്തകോസ്തു പാസ്റ്റര്‍മാരില്‍ നിന്നും ഉയര്‍ന്നതോടെയാണ് ഗോത്ര സമൂഹം പ്രതികരിക്കാന്‍ തയാറായത്. ഇതോടെ കൈയേറ്റ ശ്രമത്തിന് പാസ്റ്റര്‍മാര്‍ തയാറായി. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കള്ളക്കേസ് ചുമത്തി അഴിക്കുള്ളില്‍ ആക്കുമെന്ന ഭീഷണി വരെ ഉയര്‍ന്നു. അടിക്കാരം ഇടിക്കാനും തൊഴിക്കാനും കെല്‍പ്പുള്ളവര്‍ തങ്ങളുടെ ഭാഗത്ത് ഉണ്ടെന്നും കോണ്‍ഗ്രസാണ് കേരളം ഭരിക്കുന്നതെന്ന ഓര്‍മ്മ വേണമെന്നുമാണ് ഭീഷണി.
കൈയേറ്റ ശ്രമം
പെന്തകോസ്ത് സഭയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും അധിനി വേശവും ഗോത്രവര്‍ഗ സമൂഹത്തിന് ബുദ്ധിമുട്ടായപ്പോള്‍ നിയമപരമായി ഇത് നിയന്ത്രണിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് സമാധാനപരമായ രീതിയില്‍ ഗോത്രവര്‍ഗക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആ സമയത്താണ് ബ്രദറന്‍ സഭാ വിശ്വാസികള്‍ ഇവരെ കൈയേറ്റം ചെയ്തത്. ഗോത്രവര്‍ഗ ആചാര അനുഷ്ഠാന രീതിയില്‍ ആരാധന മൂര്‍ത്തിയായ മലമൂപ്പന്‍ കാവില്‍ നിന്നും പൂജയും പൊങ്കാല സമര്‍പ്പണവും കഴിഞ്ഞ് വാദ്യഘോഷങ്ങളുടെയും വനവാസി കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് സമ്മേളന സ്ഥലമായ പനം പാറയിലേക്ക് ഇവര്‍ എത്തിയത്. ഇതിന് രേഖാമൂലം മുന്‍കൂര്‍ അനുവാദവും വാങ്ങിയിരുന്നു. ഈ സമ്മേളന സ്ഥലത്തേക്ക് യാതൊരു പ്രകോപനവും ഇല്ലാതെ സ്ത്രീകള്‍ അടക്കമുള്ള പെന്തക്കോസ് സഭാ വിശ്വാസികള്‍ സംഘടിച്ച് എത്തി പ്രസംഗം തടസപ്പെടുത്തുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്തുവെന്നുമാണ് പരാതി.
ജില്ലയില്‍ വ്യാപകം
ജില്ലയിലെ മലയോര പ്രദേശങ്ങളിലും ശബരിമല ഉള്‍പ്പെടുന്ന വനവാസി മേഖലകളിലും വ്യാപകമായി ഇത്തരം ഭൂമി കൈയേറ്റ ശ്രമങ്ങളും മതപരിവര്‍ത്തനവും നടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇല്ലെങ്കില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരവും വനവാസി ഗോത്ര സമൂഹങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്കാന്‍ തയാറാകുമെന്നും ഹിന്ദു ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഭാരവാഹികള്‍ പറഞ്ഞു
സാമ്പത്തിക സ്രോതസ് അന്വേഷിക്കണം
പെന്തക്കോസ്തു സഭാ പ്രവര്‍ത്തനത്തിന്റെ മറവില്‍ വന്‍തോതില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ചെറിയ പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ പോലും കുറഞ്ഞ സമയം കൊണ്ട് കോടികള്‍ മുതല്‍മുടക്കുള്ള സ്ഥലങ്ങള്‍ വാങ്ങുകയും പ്രാര്‍ത്ഥനാലയം കെട്ടിപ്പടുക്കുകയും വിലകൂടിയ വാഹനങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. സര്‍ക്കാരിന് കണക്ക് കാണിക്കാതെയും ടാക്‌സ് വെട്ടിച്ചും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എവിടെ നിന്ന് ലഭിക്കുന്നു എന്ന് അന്വേഷിക്കണമെന്ന് ആവശ്യം ഉയരു ന്നുണ്ട്.
രാജ്യത്ത് വിധ്വംസകപ്രവര്‍ത്തനവും മതപരിവര്‍ത്തനവും നടത്തുന്ന അന്തര്‍ദേശീയ മാഫിയ സംഘവുമായി ഇവരില്‍ പലര്‍ക്കും ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. പല ഉന്നതന്മാരുടെയും ബിനാമിയായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അറിയുന്നു.
















