ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് തങ്ങളുടെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും വിട്ടുനിൽക്കണമെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തമില്ലാത്ത രീതിയിൽ ഇടപെടുന്നതിനും എതിരെ സർവകലാശാല അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയും സർവകലാശാലാ അച്ചടക്ക നടപടിയും ഉണ്ടാകുമെന്ന് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. സർവകലാശാലയുടെ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ച് ഉത്തരവാദിത്തമുള്ള പൗരന്മാരായി പ്രവർത്തിക്കണമെന്നും ജെ.എൻ.യു അധികൃതർ ഓർമ്മിപ്പിച്ചു.
പൊതുജന പ്രകടനങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ജന്തർ മന്തറിലോ പരിസരത്തോ നടക്കുന്ന കൂട്ടായ്‌മകളിൽ പങ്കെടുക്കുന്നതിൽ നിന്നും സന്ദർശിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ജെ.എൻ.യു നിർദ്ദേശിച്ചു.
















