India

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

മറ്റ് രാജ്യങ്ങളില്‍ ഭരണം അട്ടിമറിക്കാന്‍ വേണ്ടി അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് മുന്‍പ് നടത്തിവരാറുള്ള ചില തന്ത്രങ്ങളുടെ സാമ്പിള്‍ വെടിക്കെട്ടുകള്‍ ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:മറ്റ് രാജ്യങ്ങളില്‍ ഭരണം അട്ടിമറിക്കാന്‍ വേണ്ടി അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് മുന്‍പ് നടത്തിവരാറുള്ള ചില തന്ത്രങ്ങളുടെ സാമ്പിള്‍ വെടിക്കെട്ടുകള്‍ ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. അതിന് പ്രത്യക്ഷ ഉദാഹരണമാണ് സിജെപി സമരത്തില്‍ പൊലീസുകാര്‍ ഒരു വിദ്യാര്‍ത്ഥിയെ തല്ലുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള എഴുത്തുകാരി അരുന്ധതീ റോയിയുടെ ലേഖനം ഹോളിവുഡ് നടന്‍ ജോണ്‍ കുസാക് പങ്കുവെച്ച സംഭവം.

അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഒരു ഭീമാകാരസംവിധാനമാണ്. ഇതില്‍ അമേരിക്കന്‍ കുത്തകമുതലാളികുടുംബക്കാരുടെ (റോക്ക് ഫെല്ലര്‍, ഫോര്‍ഡ് തുടങ്ങിയ കുടുംബങ്ങള്‍) നിക്ഷേപം മാത്രമല്ല, ജേണലിസ്റ്റുകളും സിഐഎ ചാരന്മാരും നയതന്ത്ര പ്രതിനിധികളും യുദ്ധതന്ത്രജ്ഞരും ഭീകരവാദികളും പിആര്‍എജന്‍സികളും രാഷ്‌ട്രീയ നേതാക്കളും എഴുത്തുകാരും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു വലിയ ശൃംഖലയാണിത്. നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനേക്കാള്‍ മാനമുള്ള, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പടര്‍ന്നു പന്തലിച്ച് കിടക്കുന്ന അധികാരത്തിന്റെയും ആശയപ്രചാരണത്തിന്റെയും സംവിധാനം. ഇന്ത്യയില്‍ സിജെപി സമരം കത്തിച്ചുവിടാന്‍ മൂന്ന് അന്താരാഷ്‌ട്ര പിആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സെറന്‍റിപെറ്റി, ഹൈഫിലഡലിറ്റി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്കിന് ഇന്ത്യയിലെ സിജെപി നടത്തുന്ന നീറ്റ് പരീക്ഷയില്‍ എന്താണ് താല്‍പര്യം? ഈ സിജെപി കലാപത്തിന് ചുക്കാന്‍ പിടിക്കുന്ന ആഗോള പിആര്‍ഏജന്‍സികള്‍ ആണ് ജോണ്‍ കുസാക്കിന്റെ പ്രതികരണം എടുത്തിട്ടുണ്ടാവുക.

ഒരു ഭരണമാറ്റ അജണ്ട സെറ്റ് ചെയ്യുമ്പോള്‍ സമരം ആളിക്കത്തിക്കാനും സമരത്തിന് ധാര്‍മ്മികപിന്തുണ വര്‍ധിപ്പിച്ച് കലാപകാരികളുടെ വീര്യം കൂട്ടാന്‍ ആദ്യം ചെയ്യുക സെലിബ്രിറ്റികളുടെ സമരത്തിന് അനുകൂലമായ പ്രതികരണങ്ങള്‍ അവര്‍ വാരിക്കൂട്ടും. അത് സാധ്യമായ എല്ലാ ശൃംഖലകളിലൂടെയും പ്രചരിപ്പിക്കും. കേരളത്തില്‍ തന്നെ ഇതിനോടകം എത്ര സിനിമാ താരങ്ങളാണ് അവരുടെ പ്രതികരണങ്ങള്‍ കൊടുത്തത്. പ്രതികരണങ്ങള്‍ കൊടുക്കുകയല്ല, അവര്‍ പിടിച്ചുവാങ്ങുകയാണ് ചെയ്യുക. ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ്, മാധവ് സുരേഷ്, കാളിദാസ് ജയറാം. ആസിഫ് അലി തുടങ്ങി നിരവധി താരങ്ങളുടെ പ്രതികരണങ്ങള്‍ വാങ്ങിക്കഴിഞ്ഞു. ദേശീയ തലത്തില്‍ ശിഖാര്‍ ധവാന്‍ എന്ന ക്രിക്കറ്റ് താരം, സല്‍മാന്‍ ഖാന്‍, അനന്യ പാണ്ഡെ, ശബാന ആസ്മി, കമല്‍ഹാസന്‍ തുടങ്ങി നിരവധി താരങ്ങളുടെ പിന്തുണ വാങ്ങിക്കഴിഞ്ഞു. ഇതില്‍ പലതും പെയ്ഡ് ആയി വാങ്ങുന്ന പ്രതികരണമാണ്. അതുപോലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് ഒരു പോസ്റ്റിന് 50,000 രൂപ വരെ ഓഫര്‍ ചെയ്ത് അവരുടെ പോസ്റ്റുകള്‍ വിലയ്‌ക്കെടുക്കുന്നു. ഇന്ത്യയിലെ നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സാണ് സമരത്തിന് അനുകൂലമായി ചിത്രങ്ങള്‍ സഹിതം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതിന്റെ ഭാഗമായി അന്താരാഷ്‌ട്ര സെലിബ്രിറ്റികളുടെ പ്രതികരണവും എടുക്കുന്നുണ്ട്. അതിനര്‍ത്ഥം ഈ സമരം അന്താരാഷ്‌ട്രവല്‍ക്കരിക്കുക എന്നത് തന്നെയാണ്. ഇത് അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് എല്ലാ രാജ്യങ്ങളിലും നടത്തുന്ന ഭരണമാറ്റ തന്ത്രങ്ങളുടെ ഭാഗമായുള്ള ഒരു രീതിയാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ ഭരണാധികാരികളെ അട്ടിമറിച്ചപ്പോഴും നേപ്പാളിനും ശ്രീലങ്കയിലും ബംഗ്ലാദേശിലും ജെന്‍സീ കലാപം നടത്തിയപ്പോഴും ഇതേ രീതിയായിരുന്നു.

അല്ലെങ്കില്‍ ജോണ്‍ കുസാക് എന്ന ഹോളിവുഡ് നടന് രാവിലെ തന്നെ അരുന്ധതീ റോയിയുടെ സിജെപി സമരത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കുവെച്ച് ആ സമരത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ട കാര്യമെന്താണ്? ഇത് കൃത്യമായ ഒരു അജണ്ടയുടെ ഭാഗമാണ്. ഇതിനര്‍ത്ഥം സിജെപി സമരത്തെ കത്തിക്കാന്‍ തന്നെയാണ് അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ട എന്ന് തന്നെയാണ്. അരുന്ധതീറോയി ഇവിടുത്തെ സര്‍ക്കാരുമായി പല തവണ പല വിഷയങ്ങളിലും ഏറ്റുമുട്ടുന്ന ആളാണ്. അതില്‍ പ്രധാന ഒന്ന് കശ്മീരിന് പ്രത്യക അവകാശം നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതും വിഷയവും മറ്റൊന്ന് മാവോയിസ്റ്റുകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയും ആണ്. ഇതിനെതിരെ അവര്‍ തുടര്‍ച്ചയായി ലോകമെമ്പാടും പ്രചാരണം നടത്തിയിരുന്നു. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യയിലെ പിണിയാളുകളില്‍ ഒരാള്‍ കൂടിയാണ് അരുന്ധതീ റോയി. മാവോയിസ്റ്റ് മുക്ത ഭാരതമെന്ന അമിത് ഷായുടെ പദ്ധതിക്കെതിരെ അരുന്ധതീ റോയി ആഞ്ഞടിച്ചിരുന്നു. യുഎസ് കേന്ദ്രമായുള്ള ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ക്കും ഏറെ പ്രിയമുള്ളവരാണ് മാവോയിസ്റ്റുകള്‍ . ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ മതം മാറ്റം സാധ്യമായത് മാവോയിസ്റ്റുകളുടെ കൂടി സഹായത്തോടെയാണ്. ഇതിന്റെ കടക്കല്‍ കത്തിവെച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ ഒരു വലിയ അമേരിക്കന്‍ നീക്കം എല്ലാവരും പ്രതീക്ഷിച്ചതാണ്. പക്ഷെ അത് ഇത്ര പെട്ടെന്നാകുമെന്ന് പ്രതീക്ഷിച്ചില്ല. രണ്ടാമത്, വിദേശത്ത് നിന്നും വരുന്ന ഫണ്ടുകള്‍ പലരും മതപരിവര്‍ത്തനത്തിനും സര്‍ക്കാരിനെതിരായ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനും ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ ശക്തമായ നടപടികള്‍ കേന്ദ്ര സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതും അമേരിക്കയില്‍ നിന്നും ഡീപ് സ്റ്റേറ്റിന്റെ വക ഇന്ത്യയിലെ ഭരണസംവിധാനത്തിന് ഒരു വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു.

ഏറ്റവും തമാശ ജൂലായ് 20ന് സിജെപി നടത്തിയ പ്രതിഷേധവും ജൂലായ് 21ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ നടത്തിയ സമരവും എങ്ങിനെയാണ് ജൂലായ് 17ന് തന്നെ ദല്‍ഹിയിലെ യുഎസ് എംബസി അറിഞ്ഞു എന്നതാണ്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വേണ്ടി ജൂലായ് 17ന് നടത്തിയ മുന്നറിയിപ്പിലാണ് ജൂലായ് 20,21 തീയതികളില്‍ ദല്‍ഹിയില്‍ വമ്പന്‍ സമരമുണ്ടാകുമെന്നും ശ്രദ്ധിക്കണമെന്നും ഉള്ള സൂചന നല്‍കിയിരിക്കുന്നത്. സമരത്തില്‍ ചില അമേരിക്കക്കാരുടെ സാന്നിധ്യം ചില സമൂഹമാധ്യമ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. സമരവേദികളില്‍ ഒളിച്ചുനില്‍ക്കുന്ന ഇത്തരം അമേരിക്കന്‍ സംഘങ്ങള്‍ സിഐഎ ചാരന്മാരാണെന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. നേപ്പാളില്‍ കലാപം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരരെ നിറയൊഴിച്ചത് ചില അമേരിക്കന്‍ ഏജന്‍റുമാരാണെന്ന് കണ്ടെത്തിയിരിക്കുന്നു. കാരണം നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി വിദ്യാര്ത്ഥി കലാപത്തിന് നേരെ തോക്ക് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും എങ്ങിനെയാണ് ചില വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്? ആരാണ് അവര്‍ക്ക് നേരെ നിറയൊഴിച്ചത്?

മറ്റൊന്ന് സുപ്രധാനമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിദ്യാര്‍ത്ഥി സമൂഹം നടത്തിയ ആക്രമണങ്ങളാണ്. ടൈംസ് നൗ, എബിപി, എന്‍ഡിടിവി തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെയാണ് ഈ വിദ്യാര‍്ത്ഥിക്കൂട്ടങ്ങള്‍ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. അതായത്, സമരത്തില്‍ എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയാതിരിക്കാന്‍ അവര്‍ക്ക് 100 ശതമാനവും അനകൂലമല്ലാത്ത മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും സമരമുഖത്ത് നിന്നും ആട്ടിയോടിക്കുന്നത് ഇത്തരം സമരങ്ങളില്‍ പൊതുവേ കണ്ടുവരുന്ന പ്രവണതയാണ്. ശ്രീലങ്കയിലും നേപ്പാളിലും ബംഗ്ലാദേശിലും അട്ടിമറികള്‍ നടക്കുമ്പോള്‍ ഇത്തരം രീതി സമരക്കാര്‍ അനുവര്‍ത്തിച്ചിരുന്നു. അപ്പോള്‍ സമരക്കാര്‍ക്ക് അവര്‍ക്ക് അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടാം.

 

Recent Posts