
ന്യൂഡൽഹി : നീറ്റ് പേപ്പർ ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളും സംബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾക്കുള്ള വിദേശ ബന്ധം പുറത്ത് വരുന്നു . ബംഗ്ലാദേശ്, ഖത്തർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ ചില സംഘടനകളാണ് കലാപകാരികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് എത്തിയിരിക്കുന്നത് .
ജന്തർ മന്തറിൽ തമ്പടിച്ചിരിക്കുന്ന അക്രമികൾക്ക് ഭക്ഷണം അയയ്‌ക്കാൻ ഈ രാജ്യങ്ങളിലെ ചില അജ്ഞാത വ്യക്തികൾ ഭക്ഷണ വിതരണ ആപ്പുകൾ ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല നേപ്പാളിൽ നടന്ന കലാപം ആവർത്തിക്കാൻ ഇന്ത്യൻ യുവാക്കളെ പ്രേരിപ്പിച്ച് നേപ്പാളിൽ നിന്നുള്ള യുവാക്കളും വീഡിയോകൾ ചെയ്യുന്നുണ്ട്.
ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട ഒരു വീഡിയോയിൽ ഖത്തറിൽ നിന്ന് ഒരു ഓർഡർ വന്നതായി ഫുഡ് ഡെലിവറി ബോയി വെളിപ്പെടുത്തുന്നു. “ഖത്തറിൽ നിന്നുള്ള ഒരാൾ ജന്തർ മന്തറിലെ പ്രതിഷേധക്കാർക്ക് ഭക്ഷണം കൊണ്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു. അവർ എന്നെ വിളിച്ചു. ദിവസം മുഴുവൻ അത്തരം നിരവധി ഓർഡറുകൾ എനിക്ക് ലഭിക്കുന്നുണ്ടെന്നും “ ഡെലിവറി ബോയി പറഞ്ഞു.
ബംഗ്ലാദേശിൽ നിന്ന് ജന്തർ മന്തറിലേക്ക് രാത്രി 11 മണിക്ക് ഭക്ഷണം അയച്ചതായി പറയുന്ന സമാനമായ മറ്റൊരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ആപ്പുകൾ വഴിയാണ് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചതെന്നും ഡെലിവറി ബോയി പറഞ്ഞു.
ഭക്ഷണം അയച്ചവർ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രതിഷേധക്കാർക്കുള്ളതാണ് ഭക്ഷണം എന്നും മുൻകൂട്ടി പണം നൽകിയിരുന്നുവെന്നും ഈ ഡെലിവറി ഏജന്റുമാർ പറഞ്ഞു . ചില വീഡിയോകളിൽ, ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർ തന്നെ അജ്ഞാതരായ വ്യക്തികൾ പ്രധാന ബ്രാൻഡുകളിൽ നിന്നുള്ള ഭക്ഷണം തങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ട്.