Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Published by
ഡോ. സുകുമാര്‍ കാനഡ

ലൗകികജീവിതത്തിന്റെ അസ്ഥിരത എന്തെന്ന് രാമന്‍ ലക്ഷ്മണന് വിശദീകരിച്ചുകൊടുത്തു. മനുഷ്യ നിലനില്‍പ്പിന്റെ ആഴമുള്ള സത്യങ്ങള്‍ അനുജനെ മനസിലാക്കി. ”എല്ലാ ബന്ധങ്ങളും, സമ്പത്തും സ്ഥാനമാനങ്ങളും അസ്ഥിരമാണ്. കോപവും ആഗ്രഹവും നമ്മെ കൂടുതല്‍ ബന്ധനസ്ഥരാക്കുന്നു. നാം അവയ്‌ക്ക് മുകളില്‍ സ്വയം ഉയര്‍ന്ന് സമാധാനത്തിന്റെ പാതയാണ് സ്വീകരിക്കേണ്ടത്.” രാമന്റെ വാക്കുകള്‍ കേട്ട് ഒരു ദാസനായി താനും ജ്യേഷ്ഠനോടൊപ്പം വനവാസത്തിനു വരുന്നുണ്ട് എന്ന് ലക്ഷ്മണന്‍ അറിയിച്ചു. രാമന്‍ അതിനു സമ്മതം നല്കി. പിന്നീട് രാമന്‍ മാതാവ് കൗസല്യയെ സാന്ത്വനിപ്പിക്കാന്‍ ചെന്നു. ജീവിതം ഒരു അസ്ഥിരമായ യാത്രയാണെന്നും ഈ ലോകത്ത് വേര്‍പാട് അനിവാര്യമാണെന്നും അമ്മയെ ഓര്‍മ്മിപ്പിച്ചു. താന്‍ പതിനാല് വര്‍ഷത്തെ വനവാസത്തിനു ശേഷം മടങ്ങിവരുമെന്ന് അമ്മയ്‌ക്ക് ഉറപ്പ് നല്‍കി. യാത്രയില്‍ രാമന്റെ സുരക്ഷയ്‌ക്കായി ദേവതകളോട് പ്രാര്‍ത്ഥിച്ച് കൗസല്യ മനസില്ലാമനസ്സോടെ പ്രിയപുത്രനെ ആശീര്‍വദിച്ചു.

പിന്നെ, രാമന്‍ വിടപറയാനായി സീതയുടെ മുറിയിലേക്ക് പോയി. വനവാസത്തിന്റെ വാര്‍ത്ത വെളിപ്പെടുത്തിയപ്പോള്‍, സീത, ഒരു നിമിഷം പോലും മടിക്കാതെ, രാമനെ പിന്തുടര്‍ന്ന് വനത്തില്‍ പോകാനുള്ള തീരുമാനം അറിയിച്ചു. ”ദമ്പതികളെ സംബന്ധിച്ചിടത്തോളം സന്തോഷവും ദുഃഖവും ഒരുപോലെ പങ്കുവയ്‌ക്കുക എന്നത് വ്രതം തന്നെയാണ്. അങ്ങയോടൊപ്പം കഴിയുമ്പോള്‍ ഏത് വനവാസവും സ്വര്‍ഗ്ഗവാസമാണ്, അങ്ങയുടെ അഭാവത്തില്‍ കൊട്ടാരവും കാരാഗൃഹമാണ്,” തുടങ്ങിയ കാര്യങ്ങള്‍ നിരത്തിയുള്ള ശാഠ്യത്തിനു മുന്നില്‍ സീതയെ കൂടെ കൊണ്ടുപോകാമെന്ന് രാമന്‍ സമ്മതിച്ചു.

രാമന്‍ ലക്ഷ്മണനോട് ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും അവരുടെ സമ്പ ത്തും സ്വത്തുക്കളും ദാനമേകാന്‍ നിര്‍ദ്ദേശിച്ചു. സീത ആഭരണങ്ങളും രാജകീയവസ്ത്രങ്ങളും ഗുരുപത്‌നി അരുന്ധതിക്ക് നല്‍കി. ലക്ഷ്മണന്റെ അമ്മ സുമിത്ര, രാമന്റെയൊപ്പം പോകുന്ന തന്റെ മകനെ ആശീര്‍വദിച്ചു, ”നീ നിന്റെ ജ്യേഷ്ഠന്‍ രാമനെ സ്വന്തം പിതാവായും സീതയെ അമ്മയായും കരുതി പരിചരിക്കണം. അപ്പോള്‍ ഘോര വനംപോലും നിനക്ക് അയോദ്ധ്യതന്നെയാകും,”

അഭിഷേകവിഘ്‌നത്തിന്റെയും രാമന്റെ വനയാത്രയുടെയും വാര്‍ത്തകള്‍ നഗരത്തില്‍ പരന്നതോടെ, അയോദ്ധ്യയിലെ ജനങ്ങള്‍ അതീവദുഃഖത്തോടെ ഒരുമിച്ചുവന്ന് വില
പിക്കാന്‍ തുടങ്ങി.

രാമലക്ഷ്മണന്മാരും സീതയും വനയാത്രയ്‌ക്ക് ഇറങ്ങുമ്പോള്‍ പൗരജനങ്ങളുടെ ദുഃഖം

രാമസീതാതത്വം
ജനങ്ങളുടെ ദുഃഖം കണ്ട്, ഋഷി വാമദേവന്‍ അവരെ സാന്ത്വനിപ്പിക്കാന്‍ ഈ സംഭവങ്ങളുടെ പിന്നിലെ ദിവ്യസത്യം വെളിപ്പെടുത്തി. ”രാമന്‍ സാക്ഷാല്‍ മഹാവിഷ്ണുവാണ്, സീത ലക്ഷ്മീദേവിയും. ലക്ഷ്മണന്‍ അനന്തനാണ്. ഇത് ഒരു ദിവ്യനാടകം മാത്രമാണ് എന്നറിയുക. രാമന്‍ രാക്ഷസനായ രാവണന്റെ ഗര്‍വ്വം നശിപ്പിച്ച് ലോകത്ത് നീതി പുനഃസ്ഥാപിക്കാനായി അവതരിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോഴത്തെ സംഭവങ്ങളില്‍ രാജാവിനെയോ രാജ്ഞിയേയോ കുറ്റപ്പെടുത്തരുത്.”