ന്യൂദല്‍ഹി:സിജെപിയുമായും സോനം വാങ്ചുകുമായും ചര്‍ച്ചയ്‌ക്കും സമവായത്തിനും തയ്യാറെടുക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നീറ്റ് വിവാദത്തില്‍ നിന്നും രാഷ്‌ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമത്തെ കര്‍ശനമായി ചെറുത്ത് കേന്ദ്രമന്ത്രി ജെ.പി. നദ്ദ.
കേരളം, മമത ഭരിച്ചിരുന്ന കാലത്തെ ബംഗാള്‍, കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കൂടി ഭരിയ്‌ക്കുന്ന ജമ്മു കശ്മീര്‍, തമിഴ്നാട്, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകം, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന തെലുങ്കാന, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒരു പിടി പരീക്ഷാക്രമക്കേടുകളാണ് ജെ.പി നദ്ദ എണ്ണിയെണ്ണിപ്പറഞ്ഞത്. ഈ സംസ്ഥാനങ്ങളിലെ പരീക്ഷാ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ താല്‍പര്യം കാണിക്കാത്ത രാഹുല്‍ ഗാന്ധി കേന്ദ്ര സര്ക്കാരിനെതിരെ മാത്രം തിരിയുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധിയ്‌ക്കോ കോണ്‍ഗ്രസിനോ ഉത്തരമില്ല.
സതീശന്‍ മുഖ്യമന്ത്രിയായ കേരളത്തില്‍ ഈയിടെയാണ് പിഎസ് സി പരീക്ഷയ്‌ക്ക് ചോദ്യപ്പേപ്പര്‍ മാറ്റിനല്‍കിയത്. ഇക്കാര്യത്തില്‍ കേരളം ഭരിക്കുന്ന കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിയ്‌ക്കോ പരാതിയില്ല. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായ തെലുങ്കാനയില്‍ ഇന്‍റര്‍മീഡിയറ്റിന്റെ ഭാഷാ പേപ്പർ ചോർന്നു, ഇതിനെതിരെ കോണ്‍ഗ്രസോ സിപിഐയോ മിണ്ടുന്നില്ല. രാഹുല്‍ ഗാന്ധി ഇക്കാര്യം അറിഞ്ഞമട്ടേയില്ല. തെലങ്കാനയിൽ തന്നെ എസ് എസ് സി പരീക്ഷാപേപ്പര്‍ ചോര്‍ന്നിരുന്നു. ഇതിനോടും രാഹുല്‍ ഗാന്ധി പ്രതകരിച്ചിട്ടില്ല.
തമിഴ്‌നാട്ടിൽ, തമിഴ്‌നാട് ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ യൂണിവേഴ്‌സിറ്റി ബോർഡിന്റെ ബി.എഡ് കോഴ്‌സിന്റെ പരീക്ഷാപേപ്പർ ചോർന്നിരുന്നു. രാഹുല്‍ ഗാന്ധി മിണ്ടിയിട്ടേയില്ല. മമതയുടെ തൃണമൂല്‍ ഭരിയ്‌ക്കുമ്പോള്‍ ബംഗാളിൽ, പോലീസ് കോൺസ്റ്റബിളിന്റെ റിക്രൂട്ട്‌മെന്റ് പരീക്ഷാ പേപ്പർ ചോർന്നു. കോണ്‍ഗ്രസോ മമത ബാനര്‍ജിയോ ഒരക്ഷരം മിണ്ടിയില്ല.
ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായ പഞ്ചാബിലെ സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന്റെ ഗ്രൂപ്പ് ബി പരീക്ഷയിൽ പേപ്പർ ചോർച്ചയും ക്രമക്കേടുകളും നടന്നു. കോണ്‍ഗ്രസ് എന്തെങ്കിലും മിണ്ടിയോ? ആം ആദ്മി എന്തെങ്കിലും പറഞ്ഞോ? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം കിടക്കുന്ന സോനം വാങ്ചുകിനെ കാണാന്‍ അരവിന്ദ് കെജ്രിവാളും അതിഷിയും വന്നിരുന്നു. പക്ഷെ ഇവര്‍ ഭരിക്കുന്ന പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്ച്ചയില്‍ ആം ആദ്മി പ്രതിഷേധിച്ചോ?- ഇല്ല.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിയില്‍ പെട്ട പാര്‍ട്ടികളോ യുപിഎ പിന്തുണയുള്ള സർക്കാരുകളിലെയും പരീക്ഷാക്രമക്കേടുകളെക്കുറിച്ച് നിങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്തില്ല? എന്തുകൊണ്ടാണ് അവരുടെ ക്രമക്കേടുകള്‍ നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ല ? ഇത് വ്യക്തമായി കാണിക്കുന്നത് സത്യം എന്താണെന്നോ?നിങ്ങളുടെ ലക്ഷ്യം വിദ്യാർത്ഥികളുടെ ക്ഷേമമല്ല എന്നാണ്.- നദ്ദയുടെ ഈ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ വിഷമിക്കുകയാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും.
പരീക്ഷാക്രമക്കേടുകള്‍ രാഷ്‌ട്രീയവല്‍ക്കരിക്കാതെ, പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ജെ.പി. നദ്ദ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ താല്‍പര്യമുണ്ടെങ്കില്‍ പരീക്ഷാക്രമക്കേടുകള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അതില്‍ നിന്നും രാഷ്‌ട്രീയമുതലെടുപ്പ് നടത്താന്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് താല‍്പര്യം എന്ന ജെ.പി. നദ്ദയുടെ വിമര്‍ശനത്തിന് കോണ്‍ഗ്രസിന് മറുപടിയില്ല.
















