Kerala

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്:രാമനാട്ടുകര മുനിസിപ്പാലിറ്റി 5-ാം വാര്‍ഡില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ. മുരളീധരന്‍.ജൂണ്‍ 11ന് നിപ റിപ്പോര്‍ട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്തതാണ് കാരണം.

ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്ക് കടക്കാതെ രോഗം നിയന്ത്രിക്കാനായി. ഒന്നിലേറെ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചു- മന്ത്രി പറഞ്ഞു.

ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുളളതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.മൂന്ന് നിപ പരിശോധന ഫലവും നെഗറ്റീവായി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലും പൂനയിലെ എന്‍.ഐ.വി.യിലും നടത്തിയ പരിശോധന ഫലങ്ങള്‍ പോസിറ്റീവ് ആയതോടെ ജൂണ്‍ 11നാണ് രാമനാട്ടുകര സ്വദേശി 43 വയസുകാരന് നിപ സ്ഥിരീകരിച്ചത്. നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്തും രോഗി സന്ദര്‍ശിച്ച ആശുപതികള്‍ ,തൊഴിലിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയത്. രോഗം സ്ഥിരീകരിച്ചപ്പോള്‍ത്തന്നെ ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും രോഗബാധിതന്റെ സമ്പര്‍ക്ക പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 104 പേരായിരുന്നു സമ്പര്‍ക്ക പട്ടികയില്‍. എല്ലാവരും കൃത്യമായി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

Recent Posts