ബെയ്ജിങ്: കഴിഞ്ഞ വർഷം കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ സായുധ സേനകൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും വർധിപ്പിക്കണമെന്നും ചൈനീസ് പ്രതിനിധി ആവശ്യപ്പെട്ടു.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഭാരതത്തിലെ പുതിയ ചൈനീസ് ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ ഭാരത സൈന്യത്തിന് പ്രത്യേക നന്ദി അറിയിച്ചത്. 2025 ജൂണിൽ കേരള തീരത്ത് എം വി വാൻ ഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പലിനാണ് തീപിടിച്ചത്. അപകടത്തിൽപ്പെട്ട കപ്പലിൽ കുടുങ്ങിയ 12 ചൈനീസ് പൗരന്മാരെ ഭാരത കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്നാണ് അതിവേഗം രക്ഷപ്പെടുത്തിയത്. ആ രക്ഷാപ്രവർത്തനം ചൈന ഒരിക്കലും മറക്കില്ലെന്നും ഭാരത സൈന്യത്തിന്റെ മാനുഷിക ഇടപെടലിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
രണ്ടു രാജ്യങ്ങളും വികസനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും നിർണായക ഘട്ടത്തിലാണ്. ചൈന-ഇന്ത്യ ബന്ധം പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും”– ഡിഫൻസ് അറ്റാഷെ പറഞ്ഞു.
















