പത്തനംതിട്ട: ദീര്‍ഘവീക്ഷണത്തോടെ 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തുടങ്ങിയ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ സജീവമാക്കി ഇറക്കുമതിക്ക് പൂട്ട് ഇടാന്‍ ഒരുങ്ങുന്നു. ഉത്പാദന പ്രോത്സാഹനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്വയംപര്യാപ്തത നേടുകയുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇറക്കുമതിക്ക് വന്‍തോതില്‍ പണം ചെലവിടുന്നത് ഒഴിവാക്കാനുള്ള ബൃഹത്പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രം.
ഭാരതത്തില്‍ വിവിധ മേഖലകളിലായി 15.8 ലക്ഷം കോടി മൂല്യമുള്ള 1272 ഉത്പന്നങ്ങളുടെ ഇറക്കുമതി ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് പദ്ധതി. കെമിക്കല്‍, ഇലക്ട്രോണിക്, മിഷനറി, സ്‌പെഷ്യലിറ്റി, സ്റ്റീല്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്പന്നങ്ങള്‍ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കല്‍, വ്യവസായിക അനുമതികള്‍, നിക്ഷേപ ആനുകൂല്യങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരുന്നതാണ്. അതിനാല്‍ പദ്ധതി നടത്തിപ്പിന്റെ പ്രധാന ചുമതലയും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് നല്‍കുക. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ടുള്ള നിരീക്ഷണത്തിലും നിര്‍ദേശപ്രകാരവുമാണ് ഈ വന്‍ പദ്ധതി നടപ്പാക്കുക. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തില്‍ വിദേശ ആശ്രയത്വം കൂടുതലുള്ള നൂറിലധികം തന്ത്രപ്രധാന ഉല്‍പന്നങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക്‌ഫോഴ്‌സാണ് പദ്ധതിയുടെ സമഗ്ര രൂപരേഖ തയ്യാറാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭാരതത്തിന്റെ ആകെ ഉത്പന്ന ഇറക്കുമതി ചെലവ് 776 ബില്യണ്‍ ഡോളറായിരുന്നു. ഇത് നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ തന്നെ (ഏപ്രില്‍-ജൂണ്‍) ഇറക്കുമതി മുന്‍ വര്‍ഷത്തെക്കാള്‍ 18.9% വര്‍ദ്ധിച്ച് 216.18 ബില്യണ്‍ ഡോളറില്‍ എത്തി. പുതിയ കര്‍മ്മപദ്ധതിയിലൂടെ ഘട്ടം ഘട്ടമായി ഇതിനെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
















