India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിനിടെ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സമാജ് വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവും പ്രത്യേക കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പ്രതിപക്ഷ ബഹളം കാരണം സഭ നിർത്തിവെച്ച വേളയിലാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ മൂവരും കൂടിക്കാഴ്ച നടത്തിയത്.

ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും അയോധ്യ ക്ഷേത്രത്തിലെ കാണിക്കക്കൊള്ള വിവാ​ദവും ഉൾപ്പെടെ ചർച്ചയായെന്നാണ് റിപ്പോർട്ട്. അതേസമയം, കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത വിഷയങ്ങൾ എന്തൊക്കെയാണെന്ന് ബന്ധപ്പെട്ടവരാരും ഔദ്യോ​ഗികമായി വ്യക്തമാക്കിയിട്ടില്ല.മറ്റു നേതാക്കളെ പങ്കെടുപ്പിക്കാതെ നടന്ന രഹസ്യ ചർച്ചകളാണ് ഉണ്ടായത്.

സഭാ നടപടികൾ നിർത്തിവെച്ചപ്പോൾ ഉണ്ടായ സ്വാഭാവിക സന്ദർശനം മാത്രമാണിതെന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചതെങ്കിലും, 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെക്കുറിച്ചും അയോധ്യയിലെ റാം ക്ഷേത്രത്തിലെ വഴിപാട് പണം കാണാതായെന്ന ആരോപണങ്ങളടക്കമുള്ള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. അയോധ്യയിൽ നിന്നുള്ള എസ്.പി എം.പി അവധേഷ് പ്രസാദും അഖിലേഷിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും രാഹുലും അഖിലേഷും പ്രിയങ്കയും മാത്രമാണ് അടച്ചിട്ട മുറിയിലെ ചർച്ചയിൽ പങ്കെടുത്തത്.

2027-ലെ യു.പി തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ സീറ്റുകളുടെ എണ്ണത്തേക്കാൾ ഉപരി ജയസാധ്യതയ്‌ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന നിലപാടിലാണ് അഖിലേഷ് യാദവ്. മുന്നണി തന്ത്രങ്ങളുടെ ഭാഗമായുള്ള കൂടിക്കാഴ്ചയായതിനാൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് നേതാക്കൾ അറിയിച്ചു.

 

 

Recent Posts