കൊച്ചി: ഹൈക്കോടതി വളപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവർ വിനു, ഭാര്യ ബിൻസി എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എറണാകുളം സെൻട്രൽ പോലീസ് ഇരുവരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരുടെയും പക്കൽ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പോലീസ് ഉദ്യോഗസ്ഥർക്കും ആലുവയിലെ ഒരു ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുമുള്ളത്. മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളുമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
















