നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ് തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്. വാതകച്ചോർച്ച ഉണ്ടായതിനെ തുടർന്ന് നിരവധി തൊഴിലാളികൾ അകത്ത് കുടുങ്ങിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. ഏകദേശം 26 പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.09 ഓടെ ദക്ഷിണ സിക്കിമിലെ സമർഡുങ് തുരങ്കത്തിലാണ് അപകടം. തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതക സ്ഫോടനത്തെ തുടർന്ന് മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻ.എച്ച്.പി.സി) ജീവനക്കാർ ഉൾപ്പെടെ 26 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇവരിൽ ഏഴുപേർ മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. തുരങ്കത്തിന്റെ പ്രവേശന കവാടം അടഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.വാതക ചോർച്ച കാരണം സുരക്ഷാ മുൻകരുതലുകളില്ലാതെ ഉദ്യോഗസ്ഥർക്ക് ബാധിത പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല.
തുരങ്കത്തിനുള്ളിൽ വലിയൊരു സ്ഫോടനം പോലുള്ള ശബ്ദം കേട്ടയുടൻ ചില തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് രക്ഷപെട്ട് പുറത്തുവന്നവർ വ്യക്തമാക്കി. തുരങ്കത്തിനുള്ളിലെ മീഥെയ്ൻ വാതകത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഇതുവരെ രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
പ്രാരംഭ ഘട്ടത്തിൽ 19 തൊഴിലാളികളാണ് കുടുങ്ങിയിരുന്നതെന്നാണ് വിവരം. പിന്നീട് രക്ഷാപ്രവർത്തനത്തിനായി അകത്തേക്ക് പോയ പട്ടേൽ എൻജിനീയറിംഗിലെ ജീവനക്കാരും യുടെ ജീവനക്കാരും ഉൾപ്പെടെ ഏകദേശം 27 പേരാണ് അകത്തുള്ളതെന്നാണ് സംശയിക്കുന്നത്. എൻഡിആർഎഫ് സംഘം യഥാർത്ഥ സ്ഥലത്ത് എത്തിയാൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ.
ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച ചില ഉദ്യോഗസ്ഥർക്ക് മീഥെയ്ൻ വാതകം ശ്വസിച്ച് അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇവരെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
















