തിരുവനന്തപുരം: മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്. ഗൺമാനായിരുന്ന പ്രജീഷാണ് കെഎസ്ആർടിസി ബസിനുളളിൽ വച്ച് പെൺകുട്ടിയോട് അശ്ലീലമായി പെരുമാറിയത്. മോശമായി പെരുമാറുന്നതിന്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തുകയായിരുന്നു. ശിവൻകുട്ടിയുടെ സന്തത സഹചാരിയായിരുന്ന ഇയാൾ നിലവിൽ തിരുവനന്തപുരം എആർ ക്യാംപിലാണ് ജോലി ചെയ്യുന്നത്.
യുവതി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രജീഷ് അതിക്രമം തുടർന്നതോടെ പെൺകുട്ടി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. പ്രജീഷിനറെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രജീഷ് ആരാണെന്നോ എന്താണ് അയാളുടെ രാഷ്ടീയ സ്വാധീനമെന്നോ അറിയാതെ ആയിരുന്നു പെൺകുട്ടി ദൃശ്യങ്ങൾ ധൈര്യപൂർവ്വം പകർത്തി പുറം ലോകത്തെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ദൃശ്യങ്ങൾ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.
സംഭവം പുറത്തുവന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും പെൺകുട്ടി പരാതി നൽകിയിട്ടില്ലെന്ന ന്യായം പറഞ്ഞ് പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പൊലീസിന് കേസെടുക്കാൻ സാധിക്കും. എന്നിരിക്കെയാണ് സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ള പ്രജീഷിനെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നത്.
















