ലക്നൗ : സരയു നദിയുടെ നടുവിൽ ബോട്ടിൽ മദ്യസത്ക്കാരം നടത്തിയവർ പിടിയിൽ. ഗുപ്തർ ഘട്ടിന് സമീപം സരയു നദിയുടെ നടുവിലായി ബോട്ടിൽ മട്ടൻ പാകം ചെയ്ത് കഴിക്കുകയും ബിയർ കുടിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് മൂന്ന് പേരെ അയോധ്യ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയാണ് സംഭവം . ലവ്കുഷ് നിഷാദ്, ജിതേന്ദ്ര നിഷാദ്, രാജ്കുമാർ നിഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് . ഗുപ്തർ ഘട്ട് പ്രദേശത്തെ താമസക്കാരായ മൂവരും സരയു നദിയിൽ ബോട്ട് ഓടിച്ച് ഉപജീവനം കണ്ടെത്തുന്നവരുമാണ്.
പുറത്ത് വന്ന വീഡിയോയിൽ, നാല് യുവാക്കൾ നദിയുടെ നടുവിൽ ബോട്ടിൽ ഇരിക്കുന്നത് കാണാം. അവരിൽ ഒരാൾ ഭക്ഷണത്തെ പ്രശംസിക്കുന്നു, മറ്റൊരാൾ ആട്ടിറച്ചി “മികച്ചതാണ്” എന്ന് പറയുന്നത് കേൾക്കാം. രണ്ട് പേർ ബിയർ കുടിക്കുന്നതും കാണാം.വീഡിയോയിൽ നാല് പേരെ കണ്ടെങ്കിലും ഇതുവരെ മൂന്ന് പേരെ മാത്രമേ കസ്റ്റഡിയിലെടുത്തിട്ടുള്ളൂ. “മൂന്ന് യുവാക്കളെ ഞങ്ങൾ പിടികൂടിയിട്ടുണ്ട്, ഒരാൾ ഒളിവിലാണ്. സംഭവം അന്വേഷിച്ചുവരികയാണ്, ഉചിതമായ നിയമനടപടി സ്വീകരിക്കും,” അയോധ്യ സിറ്റി സർക്കിൾ ഓഫീസർ (സിഒ) ശ്രീയാഷ് ത്രിപാഠി പറഞ്ഞു
സരയു നദിയുടെ പവിത്രതയെ ലംഘിച്ചതായും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതായും പോലീസ് പറഞ്ഞു. അയോധ്യയിലെ പ്രധാന മതസ്ഥലങ്ങളിൽ ഒന്നാണ് ഗുപ്തർ ഘട്ട്, ആയിരക്കണക്കിന് തീർത്ഥാടകർ ദിവസവും പുണ്യസ്നാനം നടത്താനും പ്രാർത്ഥനകൾ നടത്താനും ഇവിടെയെത്തുന്നുണ്ട്















