മയാമി: ബുകായോ സാക്കയുടെ ഹാട്രിക്കും കിലിയന്‍ എംബപ്പെയുടെ ഇരട്ട ഗോളും കണ്ട ത്രില്ലിങ് പോരാട്ടത്തില്‍ ഫ്രാന്‍സിനെ മുക്കി ഇംഗ്ലണ്ടിന് ഈ ലോകകപ്പില്‍ മൂന്നാം സ്ഥാനവും വെങ്കല മെഡലും. ഗോളുകളുടെ പെരുമഴ കണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ നാലിനെതിരെ ആറ് ഗോളുകള്‍ക്കാണ് ത്രീ ലയണ്‍സിന്റെ വിജയം. 1966-ല്‍ കിരീടം സ്വന്തമാക്കിയശേഷം ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. 37, 45+1, 87 മിനിറ്റുകളിലായിരുന്നു സാകയുടെ ഗോളുകള്‍. ഇതില്‍ 87-ാം മിനിറ്റിലെ ഗോള്‍ പെനാല്‍റ്റിയിലൂടെയായിരുന്നു. മൂന്നാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ്, 18-ാം മിനിറ്റില്‍ എസ്രി കൊന്‍സ, 90+8-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ങാം എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഫ്രാന്‍സിനായി 48, 66 മിനിറ്റുകളില്‍ എംബപ്പെ ലക്ഷ്യം കണ്ടപ്പോള്‍ 54-ാം മിനിറ്റില്‍ ബാര്‍കോളയും 90+6 മിനിറ്റില്‍ ഡെംബലെയും ഗോളടിച്ചു.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍പിറന്ന അഞ്ചാമത്തെ മത്സരമാണിത്. നോക്കൗട്ട് ഘട്ടത്തിലെ രണ്ടാമത്തെ പോരാട്ടവും. 1954ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രിയ 7-5ന് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയതാണ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം, 12 ഗോളുകള്‍. 1938-ല്‍ ബ്രസീല്‍ 6-5ന് പോളണ്ടിനെയും 1954-ല്‍ ഹംഗറി 8-3ന് പശ്ചിമ ജര്‍മനിയെയും 1992-ല്‍ ഹംഗറി 10-1ന് എല്‍സാര്‍വഡോറിനെയും പരാജയപ്പെടുത്തിയ മത്സരങ്ങളിലാണ് കൂടുതല്‍ ഗോളുകള്‍പിറന്നത്.
ഇന്നലെ രണ്ട് ഗോളുകള്‍ അടിച്ചതോടെ ഈ ലോകകപ്പില്‍ എംബാപ്പെയുടെ ഗോള്‍ നേട്ടം പത്തായി.
ഫ്രാന്‍സ് 4-2-3-1 ശൈലിയിലും ഇംഗ്ലണ്ട് 4-1-4-1 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. അര്‍ജന്റീനയോട് സെമിയില്‍ തോറ്റ ടീമിനെ മൊത്തത്തില്‍ അഴിച്ചുപണിതാണ് ഇംഗ്ലണ്ട് പരിശീലകന്‍ ടീമിനെ ഇറക്കിയത്. ബെല്ലിങ്ങാം, ഹാരി കെയ്ന്‍, ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡ് തുടങ്ങിയവര്‍ സൈഡ് ബെഞ്ചിലേക്ക് മാറിയപ്പോള്‍ ബുകായോ സാക, റാഷ്ഫോര്‍ഡ്, റോജേഴ്സ് തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. വാശിയേറിയ പോരാട്ടത്തില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ട് നേരിയ മുന്‍തൂക്കം നേടിയെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ രണ്ട്ടീമുകളും തുല്യത പുലര്‍ത്തി. ഇംഗ്ലണ്ട് 11 ഓണ്‍ ടാര്‍ഗറ്റ് അടക്കം 19 തവണ എതിര്‍ വല ലക്ഷ്യം വച്ചപ്പോള്‍ ഫ്രാന്‍സ് തൊടുത്തത് ഒന്‍പത് ഓണ്‍ ടാര്‍ഗറ്റ് അടക്കം 19 എണ്ണം.
കളി തുടങ്ങിയതിനു തൊട്ടുപിന്നാലെ മൂന്നാം മിനിറ്റില്‍ ഇംഗ്ലണ്ട് ഫ്രാന്‍സിനെ ഞെട്ടിച്ചു. അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെയുടെ മറുപടി നീക്കം, പക്ഷേ ലക്ഷ്യം കണ്ടില്ല. പിന്നാലെ ഇംഗ്ലണ്ടിനായി മാര്‍കസ് റാഷ്ഫോഡും എബരേചി എസെയും ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലീഡുയര്‍ത്താനായില്ല.
സമനില ഗോളിനു വേണ്ടി ഫ്രാന്‍സ് പൊരുതുന്നതിനിടെയാണ് ഇംഗ്ലണ്ട് രണ്ടാം ഗോളടിച്ചത്. എസ്രി കൊന്‍സയാണ് ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ടത്. 28-ാം മിനിറ്റില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടെ ഗോള്‍ ശ്രമം ഇംഗ്ലണ്ട് ഗോളി തടഞ്ഞു. 33-ാം മിനിറ്റില്‍ ബോക്സിനു വെളിയില്‍നിന്ന് ഇംഗ്ലണ്ട് താരം മാര്‍കസ് റാഷ്ഫോഡ് എടുത്ത ഷോട്ട് തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ രക്ഷപെടുത്തി. 37-ാം മിനിറ്റില്‍ ബുകായോ സാക്ക ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് എബരെചി എസെയുടെ അസിസ്റ്റില്‍ ബുകായോ സാക്ക തന്റെ രണ്ടാം ഗോളും ഇംഗ്ലണ്ടിന്റെ നാലാം ഗോളും നേടി. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ ഫ്രാന്‍സ് നീക്കങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലിഷ് പ്രതിരോധം തകര്‍ക്കാനായില്ല.
ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടെ നാല് മാറ്റങ്ങളുമായാണ് ഫ്രാന്‍സ് രണ്ടാം പകുതി തുടങ്ങിയത്. ഇബ്രാഹിം കൊനാറ്റെ, ഡിസൈറെ ഡുവോ, തിയോ ഹെര്‍ണാണ്ടസ്, റയാന്‍ ചെര്‍ക്കി എന്നിവര്‍ ബെഞ്ചിലേക്കു മടങ്ങിയപ്പോള്‍ ഡെംബലെ, ലുകാസ് ഡിഗ്നെ, ബ്രാഡ്‌ലി ബാര്‍കോള, ഡയോറ്റ് ഉപാമെകാനോ എന്നിവര്‍ പകരക്കാരായി. 48-ാം മിനിറ്റില്‍ ഫ്രാന്‍സ് ഒരു ഗോള്‍ മടക്കി. നായകന്‍ കിലിയന്‍ എംബപ്പെയാണ് ഗോളടിച്ചത്. 54-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍കോളയിലൂടെ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍. പിന്നാലെ 66-ാം മിനിറ്റില്‍ എംബപ്പെ രണ്ടാം ഗോളും ഫ്രാന്‍സിന്റെ മൂന്നാം ഗോളുമടിച്ചു. രണ്ടാം പകുതിയുടെ ഹൈഡ്രേഷന്‍ ബ്രേക്കിനു ശേഷം 79-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ങാമിനെയും ഇലിയറ്റ് ആന്‍ഡേഴ്സനെയും ഇംഗ്ലണ്ട് ഇറക്കി. 85-ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ജെഡ് സ്പെന്‍സിനെ ഫ്രാന്‍സിന്റെ മലോ ഗസ്തോ ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ബുകായോ സാക്ക പന്തു കൃത്യമായി വലയിലെത്തിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി. ജിയോഫ് ഹസ്റ്റ് (1966), ഗ്യാരി ലിനേക്കര്‍ (1986), ഹാരി കെയ്ന്‍ (2018) എന്നിവര്‍ക്കു ശേഷം ലോകകപ്പില്‍ ഹാട്രിക് തികയ്‌ക്കുന്ന നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് സാക്ക. പരിക്ക് സമയത്തിന്റെ ആറാം മിനിറ്റില്‍ ഡംബലെയും ഫ്രാന്‍സിനായി ലക്ഷ്യം കണ്ടെങ്കിലും രണ്ട് മിനിറ്റിനുശേഷം ബെല്ലിങ്ങാമും ലക്ഷ്യം കണ്ടതോടെ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ട് മടങ്ങി. തോറ്റവരുടെ കളിയെന്നു പറഞ്ഞ് ഈ മത്സരം കാണാതിരുന്നവര്‍ക്ക് നഷ്ടമായത് ലോകകപ്പിലെ വാശിയേറിയൊരു ഗോള്‍ വിരുന്നു കൂടിയാണ്.
















